അഗർത്തല: ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ വീടിന് നേരെ സിപിഎം ഗുണ്ടകളുടെ ആക്രമണം. ഗോമതി ജില്ലയിലെ ബിപ്ലബിന്റെ തറവാട് വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിൽ പൂജയ്ക്കെത്തിയ പൂജാരിമാരെ ആക്രമിക്കുകയും വാഹനങ്ങൾ തീയിടുകയും ചെയ്തു.
നാട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു. ബിപ്ലബിന്റെ പിതാവ് ഹിരുധൻ ദേബിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും വീട്ടിൽ ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷം ചടങ്ങ് നടത്തേണ്ട ദിവസത്തിന്റെ തലേന്നാണ് ആക്രമണം ഉണ്ടായത്.
ഇന്നലെ രാത്രിയാണ് ത്രിപുര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ബിപ്ലബ് കുമാർ ദേബിന്റെ ഉദയ്പൂരിലെ തറവാട് വീടിന് നേരെ ആക്രമണം ഉണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പിതാവിന്റെ ശ്രാദ്ധ കർമ്മങ്ങളുമായി ബന്ധപ്പെട്ട പൂജകൾക്ക് വീട്ടിലെത്തിയ പൂജാരിമാർക്ക് നേരെയും ആക്രമണം ഉണ്ടായി. അക്രമികൾ പൂജാരിമാരുടെ വാഹനങ്ങൾ കത്തിച്ചു. തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമികൾ ഓടി രക്ഷപെട്ടു. സംഭവത്തിൽ നാട്ടുകാർ പ്രദേശത്ത് പ്രതിഷേധം നടത്തി.
അതിനിടെ, അക്രമികളുടേതെന്ന് കരുതുന്ന കടകൾ പ്രതിഷേധക്കാർ തകർത്തു. ഇതേത്തുടർന്ന് പ്രദേശത്ത് വൻ പോലീസ് സന്നാഹം ഏർപ്പെടുത്തി. സബ് ഡിവിഷണൽ പോലീസ് ഓഫീസർ നിരുപം ദേബ്ബർമ്മ, അഡീഷണൽ പോലീസ് സൂപ്രണ്ട് ദേബഞ്ജന റോയ് എന്നിവർ സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിപിഎം അക്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായിരുന്ന ത്രിപുര ബിപ്ലബ് കുമാർ ദേബിന്റെ നേതൃത്വത്തിലായിരുന്നു 2018ൽ ബിജെപി പിടിച്ചെടുത്തത്.
Comments