കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഉത്തർപ്രദേശിൽ പുരോഗമിക്കുകയാണ്. എന്നാൽ യുപിയിലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയേക്കാൾ ശ്രദ്ധ നേടുന്നത് അദ്ദേഹവുമായി വളരെയധികം സാമ്യമുള്ള ഫൈസൽ ചൗധരി എന്ന യുവാവാണ്. ഉത്തർപ്രദേശിലെ ബാഗ്പത്തിൽ നടന്ന യാത്രയ്‌ക്കിടെയാണ് രാഹുൽ ഗാന്ധിയുടെ മുഖച്ഛായയുള്ള ഫൈസൽ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. ഇതോടെ കോൺഗ്രസ് പ്രവർത്തകരെല്ലാം ഫൈസലിനൊപ്പം നടക്കാനും സെൽഫി എടുക്കാനും തിരക്ക് കൂട്ടുകയാണ്.
ബാഗ്പത്തിൽ നടന്ന യാത്രയിലുടനീളം രാഹുൽ ഗാന്ധിയെപ്പോലെ വെള്ള ടി-ഷർട്ട് ധരിച്ചാണ് ഫൈസൽ നടക്കുന്നത്. താൻ മീററ്റ് കോൺഗ്രസ് കമ്മിറ്റി അംഗമാണെന്നും ജനുവരി 3-ാം തിയതി ഉച്ചകഴിഞ്ഞ് മുതലാണ് ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലെയാണ് താൻ എന്ന് ജനങ്ങൾ പറയുമ്പോൾ നല്ല സുഖം തോന്നുന്നു. അവർ തന്നോടൊപ്പം ചിത്രങ്ങൾ എടുക്കുന്നുണ്ടെന്നും ചൗധരി പ്രതികരിച്ചു.
9 ദിവസത്തെ ഇടവേളയ്‌ക്കു ശേഷം ഡൽഹിയിൽ പുനരാരംഭിച്ച യാത്ര ജനുവരി 3-ന് ഉച്ചകഴിഞ്ഞാണ് യുപിയിൽ പ്രവേശിച്ചത്. 2020-ൽ കലാപമുണ്ടായ വടക്കു കിഴക്കൻ ഡൽഹിയിലൂടെയായിരുന്നു യാത്ര. യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. കശ്മീരിലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ശിവസേന എംപി പ്രിയങ്ക ചതുർവേദി തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തിരുന്നു.
Comments