ബെംഗളൂരു: 17,000 കോടി രൂപ ചിലവിൽ തയ്യാറാക്കുന്ന ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ്‌വേ 2024ൽ സജ്ജമാകും. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. 52 കിലോ മീറ്റർ നീളത്തിലുള്ള ഗ്രീൻഫീൽഡ് അലൈൻമെന്റും എക്‌സ്പ്രസ്‌വേയുടെ ബെംഗളൂരു-മൈസൂരു സെക്ഷന്റെ ഭാഗമാണ്. ഇതിന് മാത്രം 9,000 കോടി രൂപയാണ് ചിലവഴിച്ചിരിക്കുന്നത്. എക്‌സ്പ്രസ്‌വേയുടെ നിർമാണം 2024 മാർച്ചിലാണ് പൂർത്തിയാകുക.
2023 ഫെബ്രുവരിയിൽ ബെംഗളൂരു-മൈസൂരു ഹൈവേ പ്രോജക്ട് പൂർത്തിയാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. നിർമാണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോ രാഷ്‌ട്രപതി ദ്രൗപദി മുർമ്മുവോ ഉദ്ഘാടനത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവിൽ നിന്ന് നിദഘട്ടയിലേക്കും നിദഘട്ടയിൽ നിന്ന് മൈസൂരുവിലേക്കുമാണ് ഹൈവേ പ്രോജക്ട് പണിയുന്നത്. നിർമാണം പൂർത്തിയായാൽ ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് 70 മിനിറ്റ് കൊണ്ട് എത്താം.
കർണാടകയിലെ കുടകിലേക്കും തമിഴ്‌നാട്ടിലെ ഊട്ടിയിലേക്കും കൂടാതെ കേരളത്തിലേക്കുമെല്ലാം എളുപ്പത്തിലെത്താൻ ഹൈവേ സഹായിക്കും. 17,000 കോടി രൂപയുടെ എക്‌സപ്രസ് വേ 288 കിലോ മീറ്റർ ദൂരമാണുള്ളത്. ഇതിൽ 243 കിലോ മീറ്റർ ദൂരം കർണാടകയിലും ശേഷിക്കുന്ന 45 കിലോ മീറ്റർ തമിഴ്‌നാട്ടിലുമാണ് ഉൾപ്പെടുക.
Comments