തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പള കുടിശ്ശിക അനുവദിക്കാനുള്ള ധന വകുപ്പിന്റെ തീരുമാനം വലിയ വിവാദമായിരുന്നു. ഇത് സംബന്ധിച്ച് ഉത്തരവിറക്കുന്നതിന് മുമ്പ് തന്നെ വിവാദമായത് സർക്കാരിനും ധനം വകുപ്പിനുമേറ്റ വലിയ തിരിച്ചടിയാണ്. ഇതോടെ സംഭവത്തിൽ കൂടുതൽ പരിശോധന നടത്താനാണ് ധന യുവജന ക്ഷേമ വകുപ്പുകളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴും യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് 17 മാസത്തെ ശമ്പളകുടിശ്ശികയായി എട്ടര ലക്ഷം രൂപ അനുവദിക്കാനുള്ള ധനവകുപ്പിന്റെ തീരുമാനമാണ് വിവാദത്തിലായത്.
യുവജന കമ്മീഷൻ മുൻ അദ്ധ്യക്ഷൻ ആർ.വി രാജേഷിന് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവും സർക്കാരിനെ സമ്മർദ്ദത്തിലാക്കുകയാണ്. കുടിശ്ശിക അനുവദിക്കുകയാണെങ്കിൽ ചിന്താ ജെറോമിനൊപ്പം ആർ.വി.രാജേഷിനും നൽകേണ്ട സ്ഥിതിയാണ് ധനം വകുപ്പിന്. ചിന്താ ജെറോമിന്റെ ശമ്പള വർദ്ധനവും കുടിശ്ശികയുമടക്കം വിവാദമായതോടെ ഉത്തരവ് നൽകാലം പുറത്തിറക്കാതെ പിടിച്ചു വച്ചിരിക്കുകയാണ് സർക്കാർ.
അതേസമയം, ശമ്പളത്തിലെ അപാകത തീർക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ചിന്തയുടെ ന്യായീകരണം. എന്നാൽ ചിന്താ ജെറോമിന്‍റെ അപേക്ഷയിലാണ് ധനം വകുപ്പിന്റെ നടപടികളെന്ന് വ്യക്തമാണ്. 2016 ഒക്ടോബർ നാലിനാണ് കമ്മീഷൻ അദ്ധ്യക്ഷയായി ചിന്ത ജേറോം ചുമതലയേൽക്കുന്നത്. 2017 ജനുവരി 6-ന് ശമ്പളമായി അമ്പതിനായിരം രൂപ നിശ്ചയിച്ച് ഉത്തരവിറങ്ങി. 2018-ൽ കമ്മീഷൻ ചട്ടങ്ങൾ രൂപീകരിച്ചപ്പോൾ ശമ്പളം ഒരു ലക്ഷമാക്കി ഉയർത്തി. പിന്നാലെ, നിയമനം മുതൽ ശമ്പളം ഉയർത്തിയത് വരെയുള്ള കാലത്തെ കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ധനം വകുപ്പിനും യുവജനക്ഷേമ വകുപ്പിനും ചിന്ത അപേക്ഷ നൽകുകയായിരുന്നു.
Comments