തിരുവനന്തപുരം: സർവകലാശാലകളുടെ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റാനുള്ള ബില്ല് രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് അയക്കാൻ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തിൽ തനിക്ക് മുകളിലുള്ളവർ തീരുമാനം എടുക്കട്ടെ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. ബില്ല് രാഷ്‌ട്രപതിക്ക് മുന്നിലെത്തിക്കും എന്ന് വ്യക്തമായ സൂചന നൽകുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസം കൺകറന്‍റ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതിനാൽ സംസ്ഥാന സർക്കാരിന് മാത്രം തീരുമാനം എടുക്കാൻ സാധ്യമല്ലെന്നാണ് ഗവർണറുടെ നിലപാട്.
ചാൻസലർ ബില്ലിലുള്ള തീരുമാനം ഗവർണർ നീട്ടിയാൽ കോടതിയെ സമീപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ചാൻസലര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനം എടുക്കാൻ കഴിയില്ല എന്ന് ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചാൻസലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടുകയും ചെയ്തു.
ഭരണഘടനാ വിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാകും രാജ്ഭവൻ തീരുമാനം കൈക്കൊള്ളുക. രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിട്ടാൽ പിന്നെ ഉടനൊന്നും ബില്ലിൽ തീരുമാനം സാധ്യമല്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറച്ച് തങ്ങൾക്കിഷ്ടമുള്ളവരെ സർവകലാശാലകളുടെ തലപ്പത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പിണറായി സർക്കാർ.
Comments