ഡൽഹി: വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വികസ്വര രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും വിവിധ തരത്തിലുള്ള ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ടുള്ള അവരുടെ പൊതുവായ ആശങ്കകളും താൽപ്പര്യങ്ങളും കാഴ്ചപ്പാടുകളും പങ്കിടുന്നതിനും ജനുവരി 12, 13 തീയതികളിൽ ഇന്ത്യ ഒരു വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജയശങ്കർ അറിയിച്ചു. പ്രധാനമായും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളെയാണ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ.
‘ഇന്ന്, വികസ്വര രാജ്യങ്ങൾ എണ്ണ, ഭക്ഷണം, വളം എന്നിവയുടെയെല്ലാം വിലക്കയറ്റം കൊണ്ടുള്ള പ്രശ്‌നങ്ങളിൽ ആശങ്കാകുലരാണ്. വർദ്ധിച്ചുവരുന്ന കടത്തെക്കുറിച്ചും മോശമായ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും അവർ ആശങ്കാകുലരാണ്. അതിനാൽ, നയതന്ത്രപരമായി ആഗോള സൗത്ത് രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണ്. അതിന്റെ ഭാഗമാണ് ജി 20 അദ്ധ്യക്ഷ സ്ഥാനം. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ വികസ്വര രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. വരും ദിവസങ്ങളിൽ,100 ഓളം രാജ്യങ്ങളുമായി ഇന്ത്യ വെർച്വൽ ഉച്ചകോടി നടത്തും’.
‘വികസ്വര രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിലൂടെ അവരുടെ ആശങ്കകൾ അറിയാനും, അവ G20-യിൽ അവതരിപ്പിക്കാനും സാധിക്കും. ഈ രാജ്യങ്ങൾക്ക് ഇന്ത്യയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി 20-ക്ക് മുമ്പും ജി 20-ലും ശക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണ്. നിലവിൽ ലോകം പല വെല്ലുവിളികളെയും നേരിടുന്നുണ്ട്. സംഘർഷങ്ങൾ, കൊറോണ, കാലാവസ്ഥ, സമാധാനം, പുരോഗതി, സമൃദ്ധി എന്നിങ്ങനെ എല്ലാം ജി20-യിൽ ചർച്ചയാകും. പല രാജ്യങ്ങളും കൊറോണയ്‌ക്കെതിരെ വാക്‌സിനുകൾ വികസിപ്പിച്ചെങ്കിലും വളരെ കുറച്ചുപേർ മാത്രമേ അവ മറ്റ് രാജ്യങ്ങൾക്ക് നൽകിയിയുള്ളു’ എന്നും ജയശങ്കർ പറഞ്ഞു.
Comments