വയനാട്: ബഫര്‍ സോണ്‍ വിഷയത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. വൈകിട്ട് അഞ്ച് മണിവരെ മാത്രമാണ് പരാതികൾ സമർപ്പിക്കാൻ സമയം. അരലക്ഷത്തിലധികം പരാതികളാണ് ഇതിനകം തന്നെ ഹെല്‍പ് ഡെസ്കുകള്‍ വഴി ലഭിച്ചത്. ഫീൽഡ് സർവേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതിയ നിർമ്മിതികളുടെ വിവരങ്ങൾ പൂർണ്ണമായും ഉൾപ്പെടുത്താനായിട്ടില്ല.
വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്കുകളിലായി 54607 പരാതികളാണ് നിലവിൽ ലഭിച്ചിട്ടുള്ളത്. ഇതില്‍ 17054 പരാതികള്‍ പരിഹരിച്ചുവെന്ന് പറയപ്പെടുന്നു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ മാത്രം 12445 പരാതികളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെന്നിരിക്കെ, വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ മിക്ക മേഖലകളിലും പൂർത്തിയാക്കാനായിട്ടില്ല. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള ‘അസറ്റ് മാപ്പർ ആപ്പ്’ സെർവർ തകരാർ മൂലം പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.
ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീൽഡ് സർവേ പൂർത്തിയാക്കാൻ കഴിയാത്തത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് നടപടികൾ അന്തിമ ഘട്ടത്തിലെത്തിയത്. ബത്തേരി ഉൾപ്പടെയുള്ള മറ്റിടങ്ങളിൽ പകുതി സ്ഥലങ്ങളിൽ പോലും ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല. പഞ്ചായത്ത് ഭരണസമിതികൾ വൊളണ്ടിയർമാരെ രംഗത്ത് ഇറക്കിയെങ്കിലും അസറ്റ് മാപ്പർ ആപ്പ് പ്രവർത്തിക്കാത്തതിനാൽ ഫീൽഡ് സർവേ മുടങ്ങുകയായിരുന്നു.
Comments