ലക്നൗ: മുതിർന്ന ബിജെപി നേതാവും മുൻ ബംഗാൾ ഗവർണറുമായ കേസരി നാഥ് ത്രിപാഠി (88) അന്തരിച്ചു. ഉത്തർപ്രദേശിൽ പ്രയാഗ്‌രാജിലെ വീട്ടിൽ വച്ച് ഞായറാഴ്ച പുലർച്ചെ 5-നായിരുന്നു അന്ത്യം. മൂന്ന് തവണ യുപി നിയമസഭാ സ്പീക്കറായി പ്രവർത്തിച്ച ത്രിപാഠിയെ, ശ്വാസ തടസ്സത്തിനെ തുടർന്ന് ഡിസംബറിൽ പ്രയാഗ്‌രാജിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വഷളയാതോടെ ഐസിയുവിലേയ്‌ക്ക് മാറ്റി. ഒരാഴ്ചയോളം ഐസുവിൽ കിടന്ന ശേഷമാണ് വീട്ടിലേയ്‌ക്ക് തിരികെ എത്തിയത്.
1934 നവംബർ 10-ന് അലഹബാദിലാണ് കേസരി നാഥ് ത്രിപാഠി ജനിച്ചത്. 2014 മുതൽ 2019 വരെ പശ്ചിമ ബംഗാൾ ഗവർണറായിരുന്നു. ഈ സമയത്ത് ബീഹാർ, മേഘാലയ, മിസോറാം സംസ്ഥാനങ്ങളുടെ അധിക ചുമതലയും അദ്ദേഹത്തിന് നൽകി. ഉത്തർപ്രദേശിലെ ഭാരതീയ ജനതാ പാർട്ടിയുടെ അദ്ധ്യക്ഷൻ കൂടിയായിരുന്നു അദ്ദേഹം. ആറ് തവണ ഉത്തർപ്രദേശ് നിയമസഭയിൽ അംഗമായിരുന്നു.
1977 മുതൽ 1979 വരെയുള്ള ബിജെപി ഭരണകാലത്ത് യുപിയിലെ ധനകാര്യ, വിൽപ്പന നികുതി മന്ത്രിയായിരുന്നു അദ്ദേഹം. അലഹബാദ് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു അദ്ദേഹം. എഴുത്തുകാരനും കവിയും കൂടിയായിരുന്ന ത്രിപാഠി, നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ‘മനോനുകൃതി’, ‘ആയുപങ്ക്’ എന്നീ രണ്ട് സമാഹാരങ്ങളാണ് അദ്ദേഹത്തിന്റെ പ്രധാന സാഹിത്യകൃതികൾ. അദ്ദേഹത്തിന്റെ ‘സഞ്ചയിത: കേസരി നാഥ് ത്രിപാഠി’ എന്ന പുസ്തകത്തിന് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
Comments