ലണ്ടൻ: ക്യാൻസർ രോഗികൾക്ക് ആശ്വാസവും പ്രതീക്ഷയും നൽകുന്ന, സുപ്രധാന ചുവെടുവെപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ബ്രിട്ടനിൽ ക്യാൻസർ വാക്‌സിന്റെ ക്ലിനിക്കൽ ട്രയലിന് ഋഷി സുനക് സർക്കാർ അന്തിമ അനുമതി നൽകി. ഇത് സംബന്ധിച്ച് ആഗോള ക്യാൻസർ ചികിത്സ രംഗത്തെ പ്രമുഖരായ ജർമ്മൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനി ബയോഎൻടെക്കുമായാണ് ധാരണാപത്രം ഒപ്പുവെച്ചത്. ക്ലിനിക്കൽ ട്രയലിന് വിധേയരാകാൻ സമ്മതമറിയിച്ച ബ്രിട്ടനിലെ രോഗികൾക്ക് ശരത് കാലത്തിന് ശേഷമായിരിക്കും വാക്‌സിൻ നൽകുക. എഴുപതോളം ശാസ്ത്രജ്ഞരുടെ സംഘമാണ് ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകുക. ഇതിനായി ബയോഎൻടെക്ക് ലണ്ടനിൽ പ്രത്യേക കേന്ദ്രം സജ്ജീകരിക്കും.
ക്യാൻസർ വാക്‌സിൻ തെറാപ്യൂട്ടിക്കൽ ടൂളുകളായാവും കൂടുതലായി ഉപയോഗിക്കപ്പെടുക. സ്തനം, കരൾ, പാൻക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാൻസറുകൾക്കായിരിക്കും വാക്‌സിൻ കൂടുതൽ ഫലപ്രദമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ ട്യൂമർ ചികിൽസയ്‌ക്കും വാക്‌സിൻ ഉപയോഗിക്കാൻ സാധിക്കും.
ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തീകരിച്ചാൽ 2030-ഓടെ പതിനായിരത്തിലധികം രോഗികൾക്ക് വാക്‌സിൻ നൽകാൻ സാധിക്കുമെന്നാണ് ബ്രിട്ടീഷ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടും വാക്‌സിൻ എത്തിക്കാനുള്ള ആദ്യ ഘട്ടമെന്ന നിലയിലാണ് ബ്രിട്ടനിലെ ക്ലിനിക്കൽ ട്രയലിനെ കാണുന്നതെന്ന് ബയോഎൻടെക്ക് ചിഫ് എക്‌സിക്യൂട്ടിവ് ഓഫീസറും സഹസ്ഥാപകനുമായ ഉഗൂർ ഷഹിൻ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2020-ൽ മാത്രം പത്ത് മില്യണിലധികം ക്യാൻസർ മരണങ്ങളാണ് ലോകമെമ്പാടും റിപ്പോർട്ട് ചെയ്തത്.
Comments