തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് വിളമ്പുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് വൈകാരികമായി പ്രതികരിച്ച് പഴയിടം മോഹനൻ നമ്പൂതിരി. അടുക്കള നിയന്ത്രിക്കുന്നതിൽ തനിക്ക് ഭയം തോന്നിയെന്നും രാത്രയിൽ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. വിവാദങ്ങൾക്ക് പിന്നിൽ വർഗീയ അജൻഡയാണെന്നും വിവാദമുണ്ടാകാനുള്ള സാഹചര്യത്തെപ്പറ്റി ജനസമൂഹം ചിന്തിക്കണമെന്നും പഴയിടം പറഞ്ഞു.
‘വർഗീയത ഭക്ഷണത്തിലേയ്‌ക്ക് കൊണ്ടു വരികയും പാചകം ചെയ്യുന്നവരുടെ ജാതി വരെ ചർച്ച ചെയ്യുകയും ചെയ്തതു കൊണ്ടാണ് കലോത്സവത്തിന് പാചകം ചെയ്യില്ല എന്ന് തീരുമാനിക്കാൻ കാരണം. വിവാദങ്ങൾക്ക് പിന്നിൽ ചില അജൻഡകളുണ്ട്. വിശാലമായി ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് അതെല്ലാം. ഒരു അടുക്കള നിയന്ത്രിക്കാൻ എനിക്ക് ഭയം വന്നു. സർക്കാർ കൂടെ നിന്നില്ല എന്ന തോന്നലല്ല, വിവാദം ഉണ്ടായതോടെ ഇവിടെ എന്തും സംഭവിക്കാം എന്ന തോന്നലാണ് എന്നെ ഭയപ്പെടുത്തിയത്. അവസാനത്തെ രണ്ട് ദിവസം വല്ലാതെ ഭയപ്പെട്ടു’.
‘എല്ലാ ജനങ്ങൾക്കും അടുക്കളയിൽപ്രവേശിക്കാമായിരുന്നു. ആരെ വേണമെങ്കിലും അടുക്കള കാണിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. വിവാദത്തിന് പിന്നാലെ അടുക്കളയിൽ ആരെയെങ്കിലും കയറ്റാൻ ഭയമായി. രാത്രിയിൽ ഉറങ്ങാതെ അടുക്കളയ്‌ക്ക് കാവൽ ഇരിക്കേണ്ടി വന്നു. അത് വല്ലാത്ത ഒരു അവസ്ഥയാണ്. എന്നെ കുറിച്ച് ചിന്തിക്കേണ്ട, ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നതിന്റെ കാരണത്തെപ്പറ്റി ജനങ്ങളും മാദ്ധ്യമങ്ങളും ചിന്തിച്ചാൽ മതി. പാചകപ്പുരകളിൽ എന്റെ സ്വാതന്ത്ര്യം നഷ്ടമായി എന്ന് തോന്നി. അതുകൊണ്ട് ഇനി കലോത്സവത്തിൽ ഉണ്ടാകില്ല’ എന്ന് പഴയിടം പറഞ്ഞു.
Comments