മാളികപ്പുറം സിനിമയുടെ ഭാഗമായപ്പോൾ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യത്തെക്കുറിച്ച് നടൻ മനോജ് കെ ജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്. പമ്പയിലെ ചിത്രീകരണം കഴിഞ്ഞതിന് പിന്നാലെ വർഷങ്ങൾക്ക് ശേഷം മല ചവിട്ടിയ അനുഭവമാണ് അദ്ദേഹം പറയുന്നത്. മനോജ് കെ ജയന്റെ വാക്കുകളിങ്ങനെയാണ്..
”ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു ഈ ശബരിമല യാത്ര. ‘മാളികപ്പുറം’എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീർന്ന ദിവസമായിരുന്നു ഒരുപാട് വർഷങ്ങൾക്ക് ശേഷം ഞാൻ മല ചവിട്ടുന്നത്. ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസ്സും ശരീരവും വ്രതത്തിൽ ആയിരുന്നു. പമ്പയിൽ നിന്നും ഇരുമുടിയില്ലാതെ മല ചവിട്ടുമ്പോൾ അൽപ്പം വിഷമം തോന്നി. എങ്കിലും, കുഞ്ഞുനാൾ തൊട്ട് ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റെയും, കൊച്ചച്ചന്റെയും അയ്യപ്പസ്തുതികൾ മനസ്സിൽ അലയടിക്കവേ, എന്റെ മനസ്സും ശരീരവും പുണ്യവൃതത്തോടുകൂടിയുള്ള ശബരിമലയാത്രയായി തീർന്നു..
സാധാരണക്കാരിൽ ഒരാളായി ആരെയും അറിയിക്കാതെ ഞാൻ മലചവിട്ടി കയറുമ്പോൾ പൊന്നയ്യന്റെ പുണ്യ ദർശനം മാത്രമായിരുന്നു മനസ്സിൽ. പിന്നങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത മഹാഭാഗ്യമായി ഞാൻ കരുതുന്നു. ഒരു കലാകാരൻ എന്ന നിലയിലും, വലിയൊരു അച്ഛന്റെ മകനായി ജനിച്ചു എന്ന ജന്മസുകൃതം
കൊണ്ടും, അയ്യപ്പ സന്നിധിയിൽ നിന്നും എനിക്കു കിട്ടിയ സ്‌നേഹത്തിനും, ആദരവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. അത്രത്തോളം ദൈവീകവും മനോഹരമായിരുന്നു ആ നിമിഷങ്ങൾ.
കാനനവാസൻ കലിയുഗ വരദന്റെ ചൈതന്യത്തിൽ സ്വയം മറന്നലിയാനുള്ള അസുലഭ ഭാഗ്യം കിട്ടിയ പുണ്യ നിമിഷം. ഈ അവസരത്തിൽ എന്നെ ഞാനാക്കിയ പ്രിയപ്പെട്ടവരോടും, ക്ഷേത്ര ഭാരവാഹികളോടും എനിക്ക് സന്നിധാനത്ത് സ്‌നേഹ സംരക്ഷണം നൽകിയ പ്രിയപ്പെട്ട കോൺസ്റ്റബിളിനോടും യാത്രയിലെ ധന്യനിമിഷങ്ങൾ ഞാനറിയാതെ പകർത്തി എനിക്ക് എഡിറ്റ് ചെയ്ത് അയച്ചുതന്ന പ്രിയപ്പെട്ട സുഹൃത്തിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. സ്വാമിയേ ശരണമയ്യപ്പാ..” ഇതായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
മാളികപ്പുറം ചിത്രം ഒരു ഗംഭീര വിജയത്തിലേക്ക് നീങ്ങുമ്പോൾ അതിന്റെ ഭാഗമാവാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് മനോജ് കെ. ജയൻ നേരത്തെ പ്രതികരിച്ചിരുന്നു. രണ്ടോ മൂന്നോ സീനിൽ മാത്രം വരുന്ന ഒരു കഥാപാത്രമാണ് തന്റെത്. അത് നന്നായി ചെയ്തുവെന്ന് ആളുകൾ വിളിച്ച് പറയുമ്പോഴും, എഴുതി വായിക്കുമ്പോഴും ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments