തിരുവനന്തപുരം: ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ.ഷാനവാസിന്റെ നേതൃത്വത്തിൽ നടന്ന ലഹരി കടത്ത് കേസിൽ കണ്ണടയ്‌ക്കുന്ന സർക്കാരിനെതിരെയും പോലീസിനെതിരെയും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ലഹരി മാഫിയയ്‌ക്കും ഗുണ്ടാ സംഘങ്ങൾക്കും നിർലോഭം പ്രവർത്തിക്കാൻ സർക്കാർ സഹായം ചെയ്ത് കൊടുക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. പാർട്ടിയുടെ നേതാക്കൾ തന്നെയാണ് ലഹരി കടത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തിക്കൊണ്ടിരിക്കെയാണ് പാർട്ടി നേതാക്കൾ ലഹരിക്കടത്ത് നടത്തുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു.
‘സ്വന്തം വാഹനത്തിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കൾ കടത്തിയ കേസിൽ ആലപ്പുഴ നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനെ സഹായിക്കുന്ന നിലപാടാണ് പോലീസും സർക്കാരും സ്വീകരിക്കുന്നത്. ഈ സംഭവം ശ്രദ്ധയിൽപ്പെട്ട് മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതിയെ പേരിനെങ്കിലും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യാനോ ശക്തമായ പാർട്ടി നടപടികൾ സ്വീകരിക്കാനോ സിപിഎം നേതൃത്വവും തയ്യാറാകുന്നില്ല. സിപിഎമ്മിന്റെ ഉന്നതന്മാരായ നേതാക്കളുടെ വലം കൈയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷാനവാസ്’.
‘കഴിഞ്ഞ മൂന്ന്-നാല് വർഷങ്ങൾക്കിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക സമാഹരണമാണ് ആലപ്പുഴയിൽ കൗൺസിലറും സംഘവും നടത്തിയിട്ടുള്ളത്. ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ലഹരി കടത്തുക, വസ്തു തർക്കങ്ങൾ പരിഹരിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുക എന്നിങ്ങനെ നാട്ടിലെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ട വ്യക്തിയാണ് ഷാനവാസ്. വലിയ ഒരു മാഫിയ സംഘമാണ് ഇയാളുടെ നേതൃത്വത്തിൽ അഴിഞ്ഞാടുന്നത്. കേസിന്റെ ഗൗരവം വ്യക്തമായിട്ട് പോലും പോലീസ് സംഘം ഇയാൾക്കെതിരെ നടപടി എടുക്കാത്തത് മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായതു കൊണ്ടാണ്. സജി ചെറിയാനും നേതാക്കളുമാണ് ഷാനവാസിനെ സംരക്ഷിക്കുന്നത്’ എന്നും സുരേന്ദ്രവൻ പറഞ്ഞു.
Comments