പത്തനംതിട്ട: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. ഏലയ്‌ക്ക ഉപയോഗിക്കാതെയുള്ള അരവണയുടെ വിതരണമാണ് പുനരാരംഭിച്ചത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് വിതരണം വീണ്ടും ആരംഭിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരുന്നു അരവണയുടെ നിർമ്മാണം. ഏലയ്‌ക്ക ഉപയോഗിച്ചുള്ള 7,071,59 യൂണിറ്റ് അരവണ ഭക്ഷ്യസുരക്ഷാ വിഭാഗം സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.
അരവണയ്‌ക്കായി ഉപയോഗിക്കുന്ന ഏലയ്‌ക്കായിൽ കീടനാശിനിയുടെ സാന്നിധ്യം അനുവദവനീയമായ അളവിൽ കൂടുതൽ കണ്ടെത്തിയതിന് പിന്നാലെ ഹൈക്കോടതിയാണ് അരവണ പായസ വിതരണം തടഞ്ഞത്. ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റിയാണ് ഹൈക്കോടതിയിൽ ഇക്കാര്യം അറിയിച്ചത്. തുടർന്നാണ് നടപടി.
ഭക്ഷ്യസുരക്ഷാ നിയമപ്രകാതരം ഏലയ്‌ക്ക സുരക്ഷിതമല്ലെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനും എഫ്എസ്എസ്എഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊച്ചി സപൈസസ് ബോർഡ് ലാബിൽ നടത്തിയ പരിശോധന ഫലമാണ് റിപ്പോർട്ടിൽ നൽകിയിരുന്നത്. കോടതി നിർദ്ദേശിച്ച പ്രകാരമായിരുന്നു എഫ്എസ്എസ്എഐ പരിശോധന നടത്തിയത്. പരിശോധനയിൽ അരവണയിൽ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ഏലയ്‌ക്കയെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.
Comments