മാളികപ്പുറത്തെയും നടൻ ഉണ്ണി മുകുന്ദനെയു വാനോളം പുകഴ്‌ത്തി നടൻ അനീഷ് രവി. മാലയിടാതെ, വ്രതം നോക്കാതെ, മല ചവിട്ടാതെ മണികണ്ഠ ദർശനം നടത്തിയപോലെ ആയിരുന്നു മാളികപ്പുറം കണ്ട ശേഷം. ആപൽ ബാന്ധവനായ അയ്യപ്പ സ്വാമിയായി, കല്ലു മോളുടെ രക്ഷകനായി, ഭക്തരുടെ തോഴനായി വെള്ളിത്തിരയിൽ അതീവ തേജസ്സോടെ ഉണ്ണി നിറഞ്ഞു നിന്നപ്പോൾ ഭക്തിയും ആദരവും സ്നേഹവും അത്ഭുതവും കൊണ്ട് മനസ്സും ശരീരവും കോരിത്തരിച്ചുപോയെന്ന് അനീഷ് പറയുന്നു. ഉണ്ണി മുകുന്ദനുമായുള്ള തന്റെ ദൃഢമായ സൗഹൃദത്തെപ്പറ്റിയും അദ്ദേഹം ഫേയ്സ്ബുക്കിൽ കുറിച്ചു.
‘ഏറെ പ്രിയപ്പെട്ട ഉണ്ണീ, നമ്മുടെ കൂട്ടത്തിൽ ഒരു പക്ഷെ ഏറ്റവും ഒടുവിൽ മാളികപ്പുറം സിനിമ കണ്ട ആൾ ഞാൻ തന്നെയാവും. ആദ്യ ഷോ ഒരുമിച്ച് കാണണം എന്ന് ഏറെ കൊതിച്ചതാണ്. പക്ഷെ, പല കാരണങ്ങളാൽ വൈകി എന്നതാണ് സത്യം. കേട്ടറിവുകളിലൂടെ മാളികപ്പുറം എന്ന സിനിമ ഹിറ്റുകളുടെ 18 മലകളും താണ്ടി ഔന്യത്യത്തിൽ എത്തി നിൽക്കുമ്പോൾ എന്റെ മനസ്സ് ഓരോ നിമിഷവും ആ ദിവ്യാനുഭൂതിക്കായി കാത്തിരിക്കുകയായിരിന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീയിൽ സെക്കന്റ്ഷോയ്‌ക്ക് നിറഞ്ഞ സദസ്സിൽ സിനിമ കണ്ടിരുന്നപ്പോൾ വല്ലാത്ത ഒരനുഭവമായിരിന്നു…! മാലയിടാതെ, വ്രതം നോക്കാതെ, മല ചവിട്ടാതെ മണികണ്ഠ ദർശനം..! ഒരർത്ഥത്തിൽ അതാണ് മാളികപ്പുറം. മറ്റൊരർത്ഥത്തിൽ കല്ലു മോളുടെ സ്വപ്ന സദൃശ്യമായ ഒരാഗ്രഹം. ആ ആഗ്രഹത്തിനായി അവൾ ഇറങ്ങി പുറപ്പെടുമ്പോൾ അവളുടെ ആഗ്രഹ സാക്ഷാത്കാരത്തിനായി പ്രപഞ്ചം അവൾക്ക് കൂട്ട് നിൽക്കുന്നു എന്നതാണ്. മനോഹരമായ സ്ക്രിപ്റ്റ്, മനോഹരമായ സംവിധാനം, മനോഹരമായ എഡിറ്റിംഗ്, മനോഹരമായ ഛായാഗ്രഹണം. അങ്ങനെ ഓരോ മേഖലയിലെയും പ്രതിഭാധനരുടെ അത്യുഗ്രൻ പ്രകടനങ്ങൾ. കല്ലുവും, പീയുഷും മനസ്സിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. മനോജ് കെ ജയൻ, സൈജു , പിഷാരടി , ശ്രീജിത്ത് രവി, ടി.ജി രവി ചേട്ടൻ, മനോഹരി ചേച്ചി തുടങ്ങി ഓരോരുത്തരും എത്ര മനോഹരമായി തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കി’.
‘ഉണ്ണി മുകുന്ദൻ എന്നും എനിയ്‌ക്ക് അത്ഭുതങ്ങൾ തന്നിട്ടുള്ള ഒരു മനുഷ്യനാണ്. എന്റെ ഓർമ്മയിൽ ഞാൻ ഉണ്ണിയെ ആദ്യം കാണുന്നത് മുംബൈ യിൽ ഒരു അവാർഡ് ദാന ചടങ്ങിൽ വച്ചായിരുന്നു. പുരസ്‌കാരം ഏറ്റു വാങ്ങി നിറഞ്ഞ ചിരിയോടെ മറുപടി പ്രസംഗം നടത്തുമ്പോൾ തനിയ്‌ക്കൊപ്പം വന്ന സുഹൃത്തിനെ കുറിച്ച് ഉണ്ണി വാചാലനായി. ഒപ്പം നടന്നതും തന്റെ സിനിമാ സ്വപ്നത്തിനു വഴിയൊരുക്കി അയാൾ കൂടെ നിന്നതും താൻ അണിഞ്ഞ ആദ്യ വില കൂടിയ ഷൂസ് അയാൾ വാങ്ങി തന്നതാണെന്നുമൊക്കെ പറഞ്ഞ് പഴയതൊന്നും മറക്കാതെ തന്റെ സുഹൃത്തിനെ കുറിച്ച് വാ തോരാതെ അഭിമാനത്തോടെ ഇഷ്ടത്തോടെ അനുഭവങ്ങൾ പങ്കുവച്ച ഉണ്ണി, അന്നാദ്യമായി ഞാനുൾപ്പെടുന്ന സദസ്സിനെ അത്ഭുതപ്പെടുത്തി. പിന്നീടൊരിയ്‌ക്കൽ ഒരു വേദിയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ ഈ സംഭവം വളരെ ഇഷ്ടത്തോടെ ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അപ്പോൾ അദ്ദേഹം എന്നോട് ഒരു മറു ചോദ്യം ചോദിച്ചു. അനീഷേട്ടന് എന്നെ ഓർമ്മയുണ്ടോ? എന്റെ പേരെടുത്ത് പറഞ്ഞപ്പോൾ തന്നെ എനിയ്‌ക്ക് സന്തോഷമായി. 10 വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടിട്ടുണ്ടെന്നും, അന്ന് ഞങ്ങൾ കുറേ സംസാരിച്ചിരിന്നു എന്നും തുടങ്ങി, ഞാൻ ധരിച്ചിരുന്ന ടീ ഷർട്ടിന്റെ നിറം വരെ പറഞ്ഞ് ഉണ്ണി എന്നെ ഒരിയ്‌ക്കൽ കൂടി അത്ഭുതപ്പെടുത്തി. ആ നല്ല നിമിഷങ്ങൾ ഇന്നും മനസിൽ മറക്കാതെ സൂക്ഷിയ്‌ക്കുന്നു എന്നും കൂടി പറഞ്ഞപ്പോൾ ഞാനറിയാതെ എന്റെ കണ്ണുകൾ നനയാൻ തുടങ്ങി’.
‘ഒരാൾക്ക് ഇത്രയും ഒക്കെ വിശാലമായി ചിന്തിയ്‌ക്കാനും പെരുമാറാനും പറ്റുമോ?. യാത്ര പറഞ്ഞു പോകുമ്പോ എന്റെ മനസ്സറിഞ്ഞിട്ടാവണം അന്ന് അദ്ദേഹം കൂട്ടിച്ചേർത്തു “എന്റെ അടുത്ത ചിത്രത്തിൽ ചേട്ടനുണ്ടാവും “എന്ന്. അത് വെറും വാക്കായിരുന്നില്ല. ഷെഫീക്കിന്റെ സന്തോഷത്തിൽ സുബൈർ ആയി ഞാനഭിനയിച്ചു. അങ്ങനെ പറഞ്ഞ വാക്കു പാലിച്ച് ഉണ്ണി വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോൾ ആപൽ ബാന്ധവനായ അയ്യപ്പ സ്വാമിയായി, കല്ലു മോളുടെ രക്ഷകനായി, ഭക്തരുടെ തോഴനായി വെള്ളിത്തിരയിൽ അതീവ തേജസ്സോടെ നന്മയൂറും ചിരിയുമായി നിറഞ്ഞു നിന്നപ്പോൾ, സത്യം …ഭക്തിയും ആദരവും സ്നേഹവും ഇഷ്ടവും അത്ഭുതവും കൊണ്ട് മനസ്സും ശരീരവും കോരിത്തരിച്ചുപോയി. “തത്വമസി “. അതെ, അത് നീ ആകുന്നു. നന്മയുടെ, സ്നേഹത്തിന്റെ , സൗഹൃദത്തിന്റെ , മനുഷ്യത്വത്തിന്റെ , പ്രവർത്തിയുടെ പ്രതി രൂപം അത് നീയാകുന്നു. ഇനി ഞങ്ങൾക്ക് അയ്യപ്പ സ്വാമിയുടെ മുഖം മറ്റൊന്നില്ല. അത്രയേറെ ഞങ്ങളെ അത്ഭുതപ്പെടുത്തി ഉണ്ണിയുടെ പരകായ പ്രവേശം’ എന്ന് അനീഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.















