ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ തുടരുകയാണ്. നെടുകെ പിളരുന്ന കെട്ടിടങ്ങളുടെയും ഇടിഞ്ഞു താഴുന്ന ഭൂമിയുടെയും ദൃശ്യങ്ങൾ നമ്മെ ഭയപ്പെടുത്തുന്നുണ്ട്. ഇപ്പോഴിതാ, ദ്രുതഗതിയിലുള്ള ഭൂമി തകർച്ച കാരണം ജോഷിമഠ് നഗരം മുഴുവൻ മുങ്ങി പോയേക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ). പ്രദേശത്ത് നടത്തിയ പഠനത്തിന്റെ ഭാഗമായാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ഐഎസ്ആർഒ പുറത്തു വിട്ടിരിക്കുന്നത്.
നഗരം മുഴുവൻ അതിവേഗം മുങ്ങുന്നതിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ഐഎസ്ആർഒ പറയുന്നത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ പുണ്യനഗരം വെറും 12 ദിവസത്തിനുള്ളിൽ 5.4 സെന്റീമീറ്ററാണ് താഴ്ന്നു പോയിരിക്കുന്നത്. ഇത് സൂചിപ്പിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങളും ഐഎസ്ആർഒ പുറത്തു വിട്ടിട്ടുണ്ട്. ജോഷിമഠ് നഗരം, സൈനിക ഹെലിപാഡ്, നർസിംഗ് മന്ദിർ എന്നിവ ഉൾപ്പെടുന്ന പ്രദേശം വലിയ തോതിൽ താഴ്ന്നു പോയിരിക്കുന്നു. പുറത്തു വന്ന ചിത്രങ്ങൾ ഭയപ്പെടുത്തുന്നതാണ്.
പ്രദേശത്തെപ്പറ്റി പ്രവചനം ഒന്നും നടത്തിയില്ല എങ്കിൽപോലും, ജോഷിമഠ് നഗരം മുഴുവൻ അതിവേഗം മുങ്ങി പോയേക്കാം എന്ന ആശങ്ക ഐഎസ്ആർഒ പങ്കുവെച്ചു. ഈ വർഷം ജനുവരി വരെ, വെറും 12 ദിവസത്തിനുള്ളിൽ ഭൂമി 5.4 സെന്റീമീറ്റർ താഴ്ന്നത് ഭൂമി ഇടിയുന്നതിന്റെ വേഗത വർദ്ധിച്ചു എന്നതാണ് സൂചിപ്പിക്കുന്നത്. 2022 ഏപ്രിലിനും നവംബറിനും ഇടയിൽ ഏഴ് മാസത്തിനിടെ ജോഷിമഠ് നഗരത്തിനുള്ളിൽ -9 സെന്റീമീറ്റർ വരെ താഴ്ന്ന നില രേഖപ്പെടുത്തിയതായും 2022 ഡിസംബർ 27 നും 2023 ജനുവരി 8 നും ഇടയിൽ ദ്രുതഗതിയിലുള്ള തകർച്ച സംഭവിച്ചതായും ഗവേഷകർ പറയുന്നു.
According to a preliminary observation by ISRO, the entire town of #Joshimath might sink as a result of rapid land subsidence. The holy town sank 5.4 cm in a period of just 12 days! Central part of Joshimath town, army helipad and Narsingh Mandir are witnessing rapid subsidence. pic.twitter.com/qEvqRAFID8
— Harsh Vats (@HarshVatsa7) January 12, 2023
ഉപഗ്രഹസഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 4000 പേരെയാണ് ഇതിനകം ജോഷിമഠിൽനിന്നു മാറ്റിപ്പാർപ്പിച്ചത്. 600-ൽ ഏറെ കെട്ടിടങ്ങൾ ഭാഗികമായി തകരുകയോ വിള്ളൽ വീഴുകയോ ചെയ്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവിടങ്ങളിൽ താമസിച്ചിരുന്നവരെ പൂർണമായി ഒഴിപ്പിച്ചു. ഐടിബിപി, കരസേനാ മന്ദിരങ്ങൾക്കും വിള്ളലുണ്ട്. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണു കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ.
Comments