മലപ്പുറം: എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എം ഷാജി. നാട്ടിൻ പുറത്തെ തല്ലിപ്പൊളി പരിപാടിയാണ് എൽജിബിടിക്യൂ. സ്വവർഗരതിയെ കളറാക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നതെന്നും കെ.എം ഷാജി ആരോപിച്ചു. സ്‌കൂളിലെ സർ, മാഡം വിളികൾ ഒഴിവാക്കിയതിനെതിരെ രൂക്ഷമായി പ്രതികരിക്കുമ്പോഴാണ് കെ.എം ഷാജി എൽജിബിടിക്യൂ സമൂഹത്തെ അധിക്ഷേപിച്ച് സംസാരിച്ചത്.
പ്രകൃതിയുടെ ഏറ്റവും നല്ല മനോഹാരിതയാണ് ആണും പെണ്ണും എന്നത്. ലോകത്ത് മറ്റ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ത്യ നിൽക്കുന്നത് ഈ വർണ്ണ, വർഗ്ഗ വൈജാത്യങ്ങളുടെ മനോഹാരിതയാലാണ്. ലോകത്തിൽ മനുഷ്യന് മാത്രമല്ല ജെൻഡർ ഉള്ളത്. ചെടിയിൽ പോലും ആണും പെണ്ണുമുണ്ട്. മണ്ണിലും നദിയിലും വായുവിലും പക്ഷി മൃഗാദികളിലും ആണും പെണ്ണുമുണ്ട്. ചെറിയ വിഷയമല്ല ഇതെന്നും ഷാജി പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആസൂത്രിതമായി ഒരു സമൂഹത്തിനിടയിൽ അവരുടെ വിശ്വാസ ജീവിത സംസ്‌കാര രീതികളെ തകർക്കാൻ ശ്രമിക്കുകയാണെന്നും അരാജകത്വം സൃഷ്ടിക്കുകയാണെന്നും കെ.എം ഷാജി ആരോപിച്ചു. വളർന്ന് വലുതായതിന് ശേഷം ജെൻഡർ തീരുമാനിച്ചാൽ മതിയെന്ന് പറയുന്നത് മണ്ടത്തരമാണ്. കേരളസർക്കാർ എന്തിനാണ് ഒരു മതത്തിന്റെ വിശ്വാസത്തിൽ കയറി ഇടപെടുന്നതെന്നും കെ.എം ഷാജി ചോദിച്ചു.
സ്‌കൂളിൽ സർ, മാഡം വിളികൾ ഒഴിവാക്കുന്നത് വലിയ അപകടം പിടിച്ച പണിയാണ്. കുട്ടികളുടെ മനസിനകത്തേക്ക് വിഷമാണ് നിറയ്‌ക്കുന്നത്. അവർക്കിടയിൽ ജെൻഡർ കൺഫ്യൂഷൻ ഉണ്ടാക്കുകയാണ്. സ്വവർഗരതിയെ കളർഫുള്ളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥത്തിൽ എൽജിബിടിക്യൂ എന്ന വാക്ക് പോലും അപകടം പിടിച്ചതാണെന്നും ഇത്തരം ഹോർമോണൽ തകരാറുകൾ പരിഹരിക്കാൻ നാട്ടിൽ കൗൺസിലിംഗ് ഉൾപ്പെടെ നിരവധി മാർഗങ്ങളുണ്ടെന്നും ഷാജി പറഞ്ഞു.
Comments