ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ സിപിഎം നേതാവ് എ.ഷാനവാസിനെ സംരക്ഷിച്ച് കേരളാ പോലീസ്. സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും ഷാനവാസിനെ പ്രതി ചേർക്കാനോ വിശദമായി ചോദ്യം ചെയ്യാനോ പോലീസ് തയ്യറായിട്ടില്ല. മന്ത്രിയായ സിപിഎം നേതാവിന്റെ ഇടപെടലാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം.
നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തതിന് പിന്നാലെ കൊല്ലം കരുനാഗപ്പള്ളി പോലീസ് ഷാനവാസിനോട് സ്‌റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇയാൾ സ്‌റ്റേഷനിലെത്തിയിരുന്നില്ല. മറ്റൊരു ലോറിയുടെ ഉടമയായ എ. അൻസാറും സമാന നിലപാടാണ് സ്വീകരിച്ചത്.
ഇതിന് പിന്നാലെ പോലീസ് ആലപ്പുഴയിലെത്തി ഇരുവരുടെയും മൊഴി രേഖപ്പെടുത്തുകയായിരുന്നു. ലോറി ഇടുക്കി കട്ടപ്പന സ്വദേശി ജയന് നൽകിയെന്നായിരുന്നു ഇരുവരുടെയും വാദം. ഇതിന് പിന്നാലെയാണ് വിശദമായ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ഇരുവരോടും നിർദേശിച്ചത്. എന്നാൽ നിർദേശം നൽകി ഒരാഴ്ച പിന്നിടുമ്പോഴും നേതാക്കൾ സ്റ്റേഷനിൽ ഹാജരായില്ല.
കരാർ രേഖകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് സംശയമുണ്ടെന്നും ചോദ്യം ചെയ്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ ദിനങ്ങളിലെ പ്രതികരണം. എന്നാൽ പിന്നീട് പോലീസ് മലക്കം മറിയുന്ന സ്ഥിതിയാണുണ്ടായത്. കരാർ രേഖകൾ പ്രകാരം ഷാനവാസിനെയോ അൻസറിനെയോ പ്രതി ചേർക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും നിലവിൽ ചോദ്യം ചെയ്യേണ്ടതില്ലെന്നുമാണ് പോലീസിന്റെ ഭാക്ഷ്യം.
കരാർ ഏറ്റെടുത്തെന്ന് അവകാശപ്പെടുന്ന ജയനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ തമിഴ്‌നാട്ടിൽ ഒളിവില്ലെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ജയൻ ദൃശ്യമാദ്ധ്യമങ്ങൾക്ക് ഫോണിലൂടെ പ്രതികരണം നൽകിയിരുന്നു. എന്നിട്ടും പോലീസിന് സൈബർസെല്ലിന് ജയന്റെ ഒളിത്താവളം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വൻ തോതിലുള്ള പുകയില ഉത്പന്നങ്ങൾ പിടികൂടിയിട്ടും നിസാര വകുപ്പുകൾ മാത്രം ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ട് ദിവസത്തിന് ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചു. ലഹരിക്കടത്തിനെ സംബന്ധിച്ചോ അതിന്റെ ഉറവിടം സംബന്ധിച്ചോ അന്വേഷിക്കാനും പോലീസ് തയ്യാറായിട്ടില്ല.
Comments