മൊഗാദിഷു: സൊമാലിയയിൽ വീണ്ടും അൽ-ഷബാബ് ഭീകരരുടെ ആക്രമണം. ഏഴ് സൈനികരെ ഭീകരർ കൊലപ്പെടുത്തി. ബേസ് കമാൻഡർ ഉൾപ്പെടെയുള്ള പട്ടാളക്കാരെയാണ് ഇസ്ലാമിക ഭീകരർ കൊലപ്പെടുത്തിയത്. മദ്ധ്യ സൊമാലിയയിലായിരുന്നു ആക്രമണം.
അൽ-ഖ്വായ്ദയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയാണ് അൽ-ഷബാബ്. സൊമാലിയയിലെ ഹവാഡ്‌ലി ഗ്രാമത്തിൽ ചാവേർ സ്‌ഫോടനത്തിലൂടെയാണ് ഒടുവിലുണ്ടായ ആക്രമണം നടത്തിയിരിക്കുന്നത്. ചാവേറുമായി എത്തിയ കാർ പൊട്ടിത്തെറിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഭീകരസംഘമെത്തി സൈനികരുടെ നേർക്ക് വെടിയുതിർക്കുകയും ചെയ്തു. പിന്നീട് അൽ-ഷബാബ് പുറത്തിറക്കിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
സൊമാലിയൻ സർക്കാരിനെ അട്ടിമറിച്ച് ഭരണം കൈക്കലാക്കാൻ 2007 മുതൽ അൽ-ഷബാബ് പരിശ്രമിക്കുകയാണ്. ഇസ്ലാമിക നിയമത്തെ രാജ്യത്ത് കർശനമായി നടപ്പിലാക്കുകയാണ് ലക്ഷ്യമെന്ന് ഭീകരർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര ദശാബ്ദത്തിലധികമായി തുടരുന്ന കലാപം മൂലം സൊമാലിയൻ ജനത വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് ലക്ഷത്തോളം ജനങ്ങൾ രൂക്ഷമായ ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. മദ്ധ്യ സൊമാലിയയിലെ പല മേഖലകളും മുഴുപട്ടിണിയിലാണ് തുടരുന്നത്.
Comments