ബംഗളൂരു: ബിപിഎൽ കുടുംബങ്ങൾക്ക് മാസംതോറും 2,000 രൂപയുടെ സാമ്പത്തിക സഹായം എത്തിക്കാനുള്ള പദ്ധതിയുമായി കർണ്ണാടക സർക്കാർ. വരുന്ന സംസ്ഥാന ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ അടക്കം വാങ്ങാൻ ഈ തുക ഉപകാരപ്പെടുമെന്നാണ് സർക്കാർ കരുതുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കോൺഗ്രസ് 75 വർഷം അധികാരത്തിലിരുന്നപ്പോൾ നടപ്പിലാക്കാത്ത ജനക്ഷേമ പദ്ധതികളാണ് മോദി സർക്കാർ പ്രാവർത്തികമാക്കുന്നത്. സ്ത്രീ കേന്ദ്രീകൃതവും ജനക്ഷേമപരവുമായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കാൻ പോകുന്നതെന്ന് മുൻപ് ബസവരാജ് ബൊമ്മെ മാദ്ധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ സ്ത്രികൾക്ക് 2000 രൂപ വീതം നൽകുമെന്ന് ബംഗളൂരുവിലെ റാലിക്കിടെ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസ്താവനയേയും മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ
നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് കർണ്ണാടകയിൽ നടപ്പിലാക്കുന്നത്. കൽബുറുഗി, യാദഗിരി ജില്ലകളിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്തി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. ജൽജീവൻ മിഷന്റെ കീഴിൽ യാദഗിരി ജില്ലയിൽ നടപ്പിലാക്കുന്ന ജലസേചന- കുടിവെള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കലിടും. കൂടാതെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. കൽബുറഗി ജില്ലയിലെ പുതിയതായി രൂപീകരിച്ച റവന്യൂ വില്ലേജുകളിലെ അർഹരായ ഗുണഭോക്താക്കൾക്ക് പട്ടയവും നരേന്ദ്ര മോദി വിതരണം ചെയ്യും.
Comments