ശബരിമലയെ ഭക്തി സാന്ദ്രമാക്കി ലക്ഷക്കണക്കിന് ഭക്തജനങ്ങളാണ് സന്നിധാനത്തേയ്‌ക്കെത്തുന്നത്. മകരവിളക്ക് കഴിയുമ്പോൾ വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഭക്തർ അയ്യപ്പന്റെ തിരുസന്നിധിയിൽ സമർപ്പിച്ച കാണിക്കയിൽ ചരിത്ര വരുമാനമാണ് ഇത്തവണ കാണുന്നത്. രണ്ട് വർഷത്തെ കൊറോണ മഹാമാരിയ്‌ക്ക് ശേഷം സന്നിധാനം ഭക്തിയിൽ മുഴുകുന്നത് ഈ വർഷമാണ്.
എണ്ണിയാൽ തീരാത്തത്ര നാണയങ്ങളാണ് സന്നിധാനത്ത് ഭക്തജനങ്ങൾ ഭണ്ഡാരത്തിലൂടെ ഭഗവാന്റെ തൃപ്പാദങ്ങളിൽ അർപ്പിച്ചത്. നാണയങ്ങൾ ഭണ്ഡാരത്തിൽ നിന്നും പുറത്തെടുത്ത് കെട്ടിടത്തിന്റെ 3 ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുകയാണ്. ജനുവരി 12 വരെയുളള കണക്കുകൾ പ്രകാരം 310.40 കോടി രൂപയാണ് സന്നിധാനത്തു നിന്നും ലഭിച്ചിരിക്കുന്നത്. ജനുവരി 12 വരെയുളള കണക്കുകൾ പ്രകാരം, ആകെയുളള 310,40,97,309 കോടി രൂപയിൽ 231,55,32,006 രൂപ മണ്ഡലകാലത്തെ വരുമാനമാണ്. കൂടാതെ 78,85,65,303 രൂപ മകരവിളക്ക് കാലത്ത് ലഭിച്ചിരുന്നു. അരവണ വിൽപ്പനയിലും ചരിത്രമാണ് ഇത്തവണ സൃഷ്ടിച്ചിരിക്കുന്നത്. 107,85,15,970 കോടി രൂപ മണ്ഡലകാലത്തും 32,93,74,900 രൂപ മകര വിളക്ക് കാലത്തും അരവണയിലൂടെ നേടി.
ഇതിന് ശേഷം 13,14,15 തീയതികളിലാണ് ഏറ്റവുമധികം ഭക്തജനങ്ങൾ അയ്യപ്പനെ കണ്ടുവണങ്ങാനെത്തിയത്. ഇന്നലെ വരെ പുറത്തുവന്ന കണക്കുകൾ പ്രകാരം 315.46 കോടി രൂപയായി ഉയർന്നിരുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വരുമാനമാണ് ഇത്തവണ ശബരിമലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് എണ്ണുന്നതിനായി ധനലക്ഷ്മി ബാങ്ക് 6 ചെറിയ യന്ത്രങ്ങളും ഒരു വലിയ യന്ത്രവും നൽകിയിട്ടുണ്ടെങ്കിലും എണ്ണിത്തീർന്നിട്ടില്ല. തീർത്ഥാടകരുടെ വരവ് കുറഞ്ഞതോടെ എരുമേലി, നിലയ്‌ക്കൽ, പമ്പ എന്നിവിടങ്ങളിൽ നിന്നുമായി 60 ജീവനാക്കാരെ കാണിക്ക എണ്ണുന്നതിനായി പുതിയതായി നിയമിച്ചിട്ടുണ്ട്.
അതേസമയം, നാണയങ്ങൾ എണ്ണി എടുക്കണോ തൂക്കിയെടുക്കണോ എന്ന ആശയക്കുഴപ്പത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥർ. ഒരേ മൂല്യത്തിലുളള നാണയങ്ങൾ വിവിധ രൂപത്തിലും ഭാരത്തിലും ഉള്ളതിനാൽ തൂക്കി വിൽക്കുന്നത് നഷ്ടമായിരിക്കുമെന്ന് 2019-ലെ വിജിലൻസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ അനുമതി തേടി ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കാണിക്ക എണ്ണുന്നതിന്റെ റിപ്പോർട്ട് യഥാസമയം സമർപ്പിക്കണമെന്ന് ശബരിമല സ്‌പെഷ്യൽ കമ്മീഷണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കാണിക്ക എണ്ണുന്നതിൽ അപാകതകളുണ്ടോ എന്നറിയുന്നതിന് ദേവസ്വം വിജിലൻസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
Comments