ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ അറസ്റ്റിലായ ഭീകരന് പാകിസ്താൻ ബന്ധമുണ്ടായിരുന്നതായി കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് നൗഷദ് അലിയെന്ന ഭീകരൻ ഡൽഹി പോലീസിന്റെ പിടിയിലായത്. ഇയാൾ രണ്ട് പ്രാവശ്യം നേപ്പാൾ വഴി പാകിസ്താൻ അതിർത്തി കടക്കാൻ ശ്രമിച്ചിരുന്നതായാണ് വിവരം.
കഴിഞ്ഞയാഴ്ചയാണ് നൗഷാദ് അലിയും കൂട്ടാളി ജഗ്ദീപ് സിംഗും ഡൽഹി പോലീസിന്റെ വലയിലാകുന്നത്. ഹർകത്ത-ഉൾ-അൻസാർ, ഹിസ്ബുൾ മുജാഹിദ്ദീൻ എന്നീ സംഘടനകളിലെ ഭീകരരുമായി ഇവർക്ക് ബന്ധമുള്ളതായും കണ്ടെത്തിയിരുന്നു. അന്വേഷണസംഘം നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പാക് ഹാൻഡിലർമാരായ അസ്ഫാഖിൽ നിന്നും സുഹൈലിൽ നിന്നും ഇരുവർക്കും നിർദ്ദേശം ലഭിച്ചതായി കണ്ടെത്തിയത്. അറസ്റ്റിലായ നൗഷാദിന് പാക് ഭീകരൻ അസ്ഫാഖ് എന്ന ആരിഫുമായി ബന്ധമുണ്ടായിരുന്നതായും വെളുപ്പെടുത്തിയിട്ടുണ്ട്. നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ ഭീകരനാണ് സുഹൈൽ.
സുഹൈൽ പഞ്ചാബിലെ ഉന്നത നേതാക്കളെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 35 വർഷമായി ഇയാൾ കൊലകുറ്റത്തിന് ജയിലിൽ കഴിഞ്ഞിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭീകര സംഘടനയിൽ സജീവ പ്രവർത്തനം ആരംഭിച്ചതെന്നും ഇയാൾ പോലീസിന് മൊഴി നൽകി.
റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാക് ഭീകര സംഘടനകൾ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ ഭീകരരുടെ ദൗത്യവും ഇതുതന്നെയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Comments