റായ്പുർ: ന്യൂസിലന്റിനെതിരായ പരമ്പര ലക്ഷ്യമിട്ട് രണ്ടാം ഏകദിനത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ഛത്തിസ്ഗഢിലെ റായ്പുർ ഷഹീദ് വീർ നാരായൺ സിംഗ് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഈ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരം കൂടിയാണിത്. ഉച്ചക്ക് 1.30-നാണ് മത്സരം. ഒന്നാം ഏകദിനത്തിൽ ശുഭ്മൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെ കരുത്തിൽ 349 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയിട്ടും 12 റൺസിന് മാത്രമാണ് ഇന്ത്യ വിജയിച്ചത്. അനായാസം വിജയിക്കുമെന്ന കാണികളുടെ പ്രതീക്ഷയ്‌ക്ക് പ്രഹരമായത് മൈക്കൽ ബ്രേസ് വെല്ലിന്റെ കൂറ്റനടിയാണ്.
കഴിഞ്ഞ കളികളിലേത് പോലെ തന്നെ ഗിൽ മികച്ച ഫോം തുടരുമെന്നാണ് പ്രതീക്ഷ. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ എന്നിവർ കൂടി ഉൾപ്പെടുന്ന ഇന്ത്യയുടെ ബാറ്റിംഗ് നിര ശക്തമാണ്. എന്നാൽ ഇന്ത്യയുടെ ബൗളിംഗ് നിര കരുത്തിൽ ലേശം പിറകിലാണ്. മുഹമ്മദ് സിറാജ് ആണ് നിലവിൽ ഇന്ത്യൻ ബൗളർ കരുത്ത്. ഉമ്രാൻ മാലിക്കിന് പകരം കഴിഞ്ഞ മത്സരം കളിച്ച ശാർദുൽ ഠാകുർ രണ്ടു വിക്കറ്റ് നേടിയെങ്കിലും ഏറെ റൺസ് വിട്ടു കൊടുത്തിരുന്നു.
എന്നാൽ, ഉമ്രാൻ മാലിക്കിനേക്കാൾ ബാറ്റിംഗിൽ തിളങ്ങാൻ ഠാകുറിന് സാധിക്കും. മുഹമ്മദ് ഷമിയും കുൽദീപ് യാദവും ബോളിംഗ് മോശമല്ലാതെ ചെയ്യുന്നുണ്ട്. അധികം റൺസ് വിട്ടു കൊടുക്കാതെയാണ് ഷമി കഴിഞ്ഞ കളിയിൽ ബോൾ ചെയ്തത്. എന്നാൽ വാഷിംഗ്ടൺ സുന്ദർ ഏഴ് ഓവറിൽ 50 റൺസാണ് ആദ്യ ഏകദിനത്തിൽ വിട്ടുകൊടുത്തത്. ബ്രേസ് വെല്ലും മിച്ചൽ സാന്റ്നറും ചേർന്നാണ് കിവീസിനെ ആദ്യ ഏകദിനത്തിൽ മികച്ച ചേസിങ്ങിന് സഹായിച്ചത്.
Comments