ന്യൂഡൽഹി: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന
സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിലൂടെ ഏതെങ്കിലും ഉത്പന്നമോ ബ്രാൻഡോ പ്രചരിപ്പിക്കുമ്പോൾ, അവർ കൈപ്പറ്റുന്ന ആനുകൂല്യങ്ങൾ പൂർണ്ണമായും വെളിപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. ‘എൻഡോസ്‌മെന്റ് നോ ഹൗസ്’ എന്ന പേരിലാണ് കേന്ദ്രസർക്കാർ മാർഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.
പ്രമോഷനുകൾ നടത്തുമ്പോൾ സ്പോൺസേഡ് എന്നോ പെയ്ഡ് പ്രമോഷൻ എന്നോ നിർബന്ധമായി ഉപയോഗിക്കണം. ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലളിതമായി കാഴ്ചക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ വിഡിയോയിൽ ഉൾപ്പെടുത്തണമെന്നും നിർദ്ദേശത്തിൽ പറയുന്നു. സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രേറ്റികളും ഇൻഫ്‌ളുവൻസർമാരുടെ ഗണത്തിൽ ഉൾപ്പെടും. പണം, സൗജന്യ ഉത്പന്നങ്ങൾ, സമ്മാനങ്ങൾ, യാത്രകൾ അല്ലെങ്കിൽ ഹോട്ടൽ താമസം, അവാർഡുകൾ തുടങ്ങി കുടുംബപരമോ വ്യക്തിപരമോ തൊഴിൽപരമോ ആയി ലഭിക്കുന്ന സൗജന്യങ്ങൾ ആനുകൂല്യത്തിൽ പെടുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
മാർഗനിർദ്ദേശം കൃത്യമായി പാലിക്കാത്തവർക്ക് 50 ലക്ഷം രൂപ വരെ പിഴ ചുമത്തും. കൂടാതെ ഉത്പന്നങ്ങൾക്കും സ്ഥാപനങ്ങൾക്കും ആറ് വർഷം വരെ സോഷ്യൽ മീഡിയയിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്യും.
ഇന്ത്യയിൽ ഇൻഫ്‌ളുവൻസർ മാർക്കറ്റിങ് അതിവേഗം വളരുന്ന മേഖലയാണ്. 2023ൽ ഈ വ്യവസായം 1500 കോടി കവിയുമെന്നാണ് കണക്കുകൂട്ടുന്നത്. സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾക്ക് കടിഞ്ഞാണിടാനുള്ള കേന്ദ്രസർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദ്ദേശം.
Comments