തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പെൻഷൻ പ്രായം ഉയർത്താൻ ഒരുങ്ങി സംസ്ഥാന സർക്കാർ. സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടേയും പെൻഷൻ പ്രായം 57 ആക്കാനാണ് ആലോചിക്കുന്നത്. ഇതിലൂടെ 4,000 കോടി മിച്ചം പിടിക്കാമെന്നാണ് പിണറായി സർക്കാർ കണക്കുകൂട്ടുന്നത്. ബജറ്റിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന. പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതും പരിഗണനയിലുണ്ട്.
ആകെയുള്ള 5.15 ലക്ഷം സർക്കാർ ജീവനക്കാരിൽ 1.48 ലക്ഷം പേർ പങ്കാളിത്ത പെൻഷൻ പദ്ധതിയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ശേഷിക്കുന്ന 3.67ലക്ഷം ജീവനക്കാർക്കാണ് പെൻഷൻ പ്രായം ഉയർത്തിയാൽ ഗുണം ലഭിക്കുക. പങ്കാളിത്ത പെൻഷൻകാരുടെ പെൻഷൻ പ്രായം നിലവിൽ 60 വയസാണ്.
സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പെൻഷൻ പ്രായം സംബന്ധിച്ച ചർച്ചയുണ്ടായി. മൂന്ന് മാസം മുൻപ് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ എബിവിപി അടക്കമുള്ള സംഘടനകളുടെ ശക്തമായ ഏതിർപ്പിനെ തുടർന്ന് പിണറായി സർക്കാർ തീരുമാനം പിൻവലിക്കുകയായിരുന്നു.
Comments