തൃശൂർ: വനവാസി വിദ്യാർത്ഥിക്കും ഊരുമൂപ്പനും ചികിൽസ നിഷേധിച്ചെന്നു പരാതി. തൃശ്ശൂർ പുത്തൂർ വല്ലൂർ വനവാസി ഊരുമൂപ്പനും മകനും ആണ് ചികിൽസ നിഷേധിച്ചത്.
ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് പുത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയതായിരുന്നു ഇരുവരും. ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഗിരീഷ് ഒ.പി സമയം കഴിഞ്ഞുവെന്നതിന്റെ പേരിൽ ചികിത്സ നിഷേധിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ മന്ത്രിയുടെ ഉത്തരവ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ് നിർദേശംനൽകിയത് . കളക്ടറും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡി.എം.ഒയ്‌ക്കാണ് നിർദേശം നൽകിയിരിക്കുന്നത്.
വല്ലൂർ സ്വദേശികളായ രമേശനും മകൻ വൈഷ്ണവുമാണ് വാഹനാപകടത്തെ തുടർന്ന് ചികിത്സ തേടിയത്. ഉച്ചയ്‌ക്ക് ഒന്നരയോടെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകാനായി ആവശ്യപ്പെട്ടെങ്കിലും ഒപി സമയം കഴിഞ്ഞെന്നായിരുന്നു മറുപടി ലഭിച്ചത്. അര മണിക്കൂർ ചികിത്സയ്‌ക്കായി കാത്തുനിന്നെങ്കിലും തർക്കിച്ച ശേഷം ഡോക്ടർ കാറുമായി മടങ്ങിയെന്നായിരുന്നു ആരോപണം. ഡോക്ടർ മടങ്ങിയതിനെ തുടർന്ന് ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
രമേശനും മകനും ആശുപത്രിയിലെത്തിയ സമയം മൂത്രമൊഴിക്കാൻ പോയിരുന്നതായും തിരികെ എത്തിയപ്പോൾ വൈകിയെന്ന് ആരോപരിച്ചാണ് ബഹളം വെച്ചതെന്നുമാണ് ഡോക്ടറുടെ വിശദീകരണം. തുടർന്ന് നഴ്‌സുമാർ ചികിത്സ നൽകാൻ തയ്യാറായെങ്കിലും ഇവർ സ്വന്തം ഇഷ്ടപ്രകാരം മടങ്ങിപ്പോവുകയായിരുന്നുവെന്നാണ് ഡോക്ടറുടെ ഭാഷ്യം.
Comments