കണ്ണൂർ: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സംരക്ഷണം നൽകുമെന്ന വെല്ലുവിളിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ എടുക്കട്ടെ എന്നും താൻ ജയിലിൽ പോകാൻ തയ്യാറാണെന്നുമാണ് സിപിഎം നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മുന്നോട്ട് വരുമെന്ന് പറയുന്നതിലൂടെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർക്കാനും രാജ്യത്തിന്റെ പരമാധികാരത്തിന്റെ മേൽ കടന്നു കയറാനുമുള്ള വിദേശ ശക്തികളുടെ നീക്കത്തിന് പിന്തുണ നൽകുകയാണ് സിപിഎം.
രാജ്യത്തുടനീളം ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനാണ് തീരുമാനമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കാൻ ഡിവൈഎഫ്ഐ ആഗ്രഹിക്കുന്നില്ല. ഡോക്യുമെന്ററിയിൽ മതവിദ്വേഷമുണ്ടാക്കുന്ന ഒന്നും തന്നെയില്ല എന്നും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് രാജ്യവിരുദ്ധമല്ല എന്നുമാണ് ഡിവൈഎഫ്ഐയുടെ വാദം.
അതേസമയം, രാജ്യത്തെ അപമാനിച്ചുകൊണ്ടുള്ള ബിബിസിയുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് തടയുമെന്ന് യുവമോർച്ച അറിയിച്ചു. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന, അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെന്ററി രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിന്റെ ഭാഗമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കുമെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ പ്രഫുൽകൃഷ്ണൻ പറഞ്ഞു.
Comments