ആലപ്പുഴ: ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് മന്ത്രി സജി ചെറിയാൻ. ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുമ്പോഴും കാവലാളായി മാറണമെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ റിക്രീയേഷൻ മൈതാനത്ത് ദേശീയ പതാക ഉയർത്തിയ ശേഷം റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ചെറിയ ഇടവേളകളിലൊഴികെ ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ സാധിച്ചു. നമ്മുടെ അയൽരാജ്യങ്ങളിൽ പലപ്പോഴും ജനാധിപത്യം അട്ടിമറിക്കപ്പെട്ടു. പട്ടാള ഭരണത്തിലേക്ക് വഴുതിവീഴുന്നത് കണ്ടു. ജനാധിപത്യത്തെ കൈയൊഴിഞ്ഞ് പട്ടാള ഭരണത്തിനുള്ള മുറവിളികളും ഉയർന്നു. എന്തെല്ലാം പോരായ്മകൾ എതെല്ലാം തരത്തിൽ ഉണ്ടായിട്ടും ജനാധിപത്യം അത്യന്തികമായി ക്രൂശിക്കപ്പെടരുതെന്ന് ഭരണഘടനാ ശിൽപികൾ നിഷ്കർഷിച്ചു. ആ നിഷ്കർഷ ഭരണഘടനയിൽ പ്രതിഫലിക്കുകയും ചെയ്തു.’ -അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ന് ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ ഭരണഘടനയുടെ കാവലാളായി നാമോരോരുത്തരും മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയ്ക്കുമായി നിലയുറപ്പിക്കണമെന്ന് റിപ്പബ്ലിക് ദിനത്തിൽ പ്രതിജ്ഞ ചെയ്യാം എന്നാണ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
പത്തനംതിട്ട മല്ലപ്പള്ളിയിൽ ഒരു പരിപാടിയിൽ പ്രസംഗിക്കുമ്പോൾ ഭരണഘടന സംബന്ധിച്ച് സജി ചെറിയാൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘മനോഹരമായ ഭരണഘടന ആണ് ഇന്ത്യയിൽ എഴുതി വെച്ചിരിക്കുന്നത് . അങ്ങനെ നമ്മൾ എല്ലാവരും പറയും. രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാൽ, ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്…’എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയതിന് പിന്നാലെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും രാജിവെച്ചിരുന്നു. ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി ചെറിയാൻ നടത്തിയിട്ടില്ലെന്നും മറിച്ച് വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജനുവരി നാലിന് സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തി.
Comments