ഡൽഹി: രണ്ടാം ഘട്ടത്തിലേയ്‌ക്ക് കടന്ന് പ്രോജക്ട് ചീറ്റ.12 ആഫ്രിക്കൻ ചീറ്റകളെ വീതം അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് എത്തിക്കാൻ ദക്ഷിണാഫ്രിക്കയുമായുള്ള ധാരണാപത്രത്തിൽ ഇന്ത്യ ഒപ്പുവെച്ചു. ഈ വർഷം ഫെബ്രുവരിയിൽ 12 ചീറ്റകളെ ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തിക്കും. ദക്ഷിണാഫ്രിക്കയുടെ പാരിസ്ഥിതിക വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ നൂറിലധികം ചീറ്റകളെ ഇന്ത്യയുടെ മണ്ണിലേയ്‌ക്ക് എത്തിക്കാനാണ് തീരുമാനം.
2022 ജൂലൈയിലാണ് 12 ചീറ്റകളെ കൂടി വേണമെന്ന ആവശ്യം ദഷിണാഫ്രിക്കയെ ഇന്ത്യ അറിയിക്കുന്നത്. ചീറ്റകളെ ഇന്ത്യയിലേയ്‌ക്ക് അയക്കാനുള്ള നിർദ്ദേശം ദക്ഷിണാഫ്രിക്കൻ പരിസ്ഥിതി, വനം, ഫിഷറീസ് മന്ത്രി ബാർബറ ക്രീസി അംഗീകരിച്ചിരുന്നതായി വാർത്ത ഏജൻസികൾ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഔപചാരിക കരാറിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ഒപ്പു വയ്‌ക്കുന്നതിനായാണ് അധികൃതർ കാത്തിരുന്നത്. ഫെബ്രുവരിയിൽ 12 ചീറ്റകളെത്തുന്നതോടുകൂടി ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 20 ആകും. നിലവിൽ റൂയിബർഗ് വെറ്റിറനറി സർവീസിൽ 9 ചീറ്റകളെയും ഫിൻഡ ഗെയിം റിസർവിൽ 3 ചീറ്റകളെയും നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
2022 ജൂലൈയിൽ 12 ചീറ്റകളെ കൂടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നുവെങ്കിലും വിവിധ തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലം അംഗീകാരം ലഭിക്കാൻ വൈകുകയായിരുന്നു. 1952-ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ച ചീറ്റകളെ തിരികെയെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഘട്ടം ഘട്ടമായി ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്നത്. നമീബിയയിൽ നിന്നും ഇന്ത്യയിലെത്തിയ 8 ചീറ്റകൾ മദ്ധ്യപ്രദേശിലെ കൂനോ ദേശീയ വന്യജീവി സങ്കേതത്തിൽ സുരക്ഷിതരായി വിഹരിക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചത്. അഞ്ച് പെൺപുലികളും മൂന്ന് ആൺ പുലികളുമാണ് മദ്ധ്യപ്രദേശിൽ എത്തിയത്.
Comments