തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിശകിൽ പ്രതികരിക്കാതെ യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. തന്റെ വീട്ടിൽ പ്രബന്ധത്തിന്റെ കോപ്പി ഉണ്ടെന്നും അത് പരിശോധിച്ച ശേഷം മറുപടി നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞ ചിന്ത പിന്നീട് പ്രതികരണം നൽകിയിട്ടില്ല.
മലയാളത്തിലെ എക്കാലത്തെയും മികച്ച കവിത ആയ ‘വാഴക്കുല’ യുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്‌ക്ക് ഡോക്ടറേറ്റ് ലഭിച്ചത്. കേരള സർവകലാശാല പ്രോ വിസി ആയിരുന്ന ഡോ.പിവി അജയ്കുമാറായിരുന്നു ചിന്തയുടെ ഗൈഡ്. പ്രബന്ധത്തിൽ കൂടുതൽ തെറ്റുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കമ്യൂണിസ്റ്റ് സർക്കാർ വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടിൽ വെള്ളം ചേർക്കുന്നതാണ് രഞ്ജിത്തിന്റെയും പ്രിയദർശന്റെയും സിനിമകൾ എന്നും പ്രബന്ധത്തിൽ പരാമർശമുണ്ട്. രണ്ടാം പിണറായി സർക്കാരാണ് രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനായി നിയമിച്ചിരിക്കുന്നത്.
‘നവ ലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമയിലെ പ്രത്യയ ശാസ്ത്ര അടിത്തറ’ എന്ന വിഷയത്തിലാണ് പ്രബന്ധം. കേരള നവോത്ഥാനത്തിന്റെ പ്രധാന സൂചകങ്ങളിലൊന്നായ വാഴക്കുല കവിതയുടെ രംഗാവിഷ്‌കാരം 1988ൽ ടി.ദാമോദരൻ രചിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ആര്യൻ എന്ന മോഹൻലാൽ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാണ് പ്രബന്ധവും വാഴക്കുലയുമായുള്ള ബന്ധം.
2021-ലാണ് ചിന്തയ്‌ക്ക് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി ലഭിച്ചത്. ചിന്തയുടെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി കേരള സർവകലാശാല വൈസ് ചാൻസലർക്ക് നിവേദനം നൽകി. വൈലോ’പ്പി’ള്ളിയുടെ പേര് വൈലോ’പ്പ’ള്ളി എന്നാണ് നൽകിയിട്ടുള്ളതെന്നും പ്രബന്ധത്തിൽ വേറെയും തെറ്റുകളുണ്ടെന്നും കമ്മിറ്റി ആരോപിച്ചു. ശമ്പള കുടിശ്ശിക വിവാദത്തിന് പിന്നാലെ വാഴക്കുല വിവാദം നാണക്കേടുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ.















