തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം സിനിമയുടെ 50-ാം വാർഷിക ആഘോഷങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ഫണ്ട് നൽകണമെന്ന ഉത്തരവിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. ലോകമറിയുന്ന ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണനെന്നും താല്പര്യമുള്ളവർ പരിപാടി നടത്താൻ സംഭാവന കൊടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു. തീരുമാനം അടിച്ചേൽപ്പിക്കുന്നില്ലെന്നും വിവാദത്തിന്റെ കാര്യമില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി വ്യക്തമാക്കി.
സ്വയംവരത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകൾ 5000 രൂപ വീതം നൽകണമെന്ന് സർക്കാർ ഉത്തരവിട്ടിരുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പാണ് ജില്ലയിലെ 53 പഞ്ചായത്തുകളോടും തുക പരിപാടിയുടെ സംഘാടക സമിതി നൽകാൻ നിർദ്ദേശിച്ചത്. ഇത് വിവാദമായതോടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയിരിക്കുന്നത്.
സ്വയംവരത്തിന്റെ 50-ാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. പ്രമുഖരെ ഉൾക്കൊള്ളിച്ച് സംഘാടക സമിതിയും രൂപീകരിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സ്വയംവരം. 1972 നവംബറിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ വാർഷിക ആഘോഷം വിവിധ വേദികളിലായി നടന്നിരുന്നു. എന്നാൽ വീണ്ടും വിപുലമായി ആഘോഷിക്കാൻ സർക്കാർ മുൻകൈ എടുക്കുകയായിരുന്നു.
എന്നാൽ ഉത്തരവിൽ അമർഷം രേഖപ്പെടുത്തി അടൂർ ഗോപാലകൃഷ്ണൻ രംഗത്തുവന്നു. ചിത്രത്തിന്റെ പേരിൽ ആരിൽ നിന്നും പണം ഈടാക്കരുതെന്നും അങ്ങനെ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കില്ലായെന്നും അടൂർ സംഘാടക സമിതിയെ അറിയിച്ചു.
Comments