തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് സഞ്ചരിക്കാൻ പുതിയ ഇന്നവോ ക്രിസ്റ്റ കാർ അനുവദിച്ചു. 22 ലക്ഷം രൂപ വിലമതിക്കുന്ന കാറാണ് പിണറായി സർക്കാർ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന കാറാണ് വിഡി സതീശനും ഉപയോഗിക്കുന്നതെന്നും കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ.
പിണറായി സർക്കാർ കേരളത്തെ കടക്കെണിയിലാക്കിയെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷം ധവളപത്രത്തിൽ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അകമ്പടിയ്‌ക്ക് ആംബുലൻസ് അടക്കം 28 സുരക്ഷാവാഹനങ്ങൾ ഒരുക്കിയെന്നും മുഖ്യമന്ത്രിയ്‌ക്ക് യാത്ര ചെയ്യാൻ മാത്രം ഏഴ് കാറുകൾ വാങ്ങിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു. ‘കട്ടപ്പുറത്തെ കേരള സർക്കാർ’ എന്ന വിശേഷണത്തോടെ ഇറക്കിയ ധവളപത്രത്തിൽ നികുതിവെട്ടിപ്പുകാർക്ക് സർക്കാർ കൂട്ടുനിൽക്കുന്നുവെന്നും നാല് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ കടബാധ്യതയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. സർക്കാർ നടത്തുന്ന പല കാര്യങ്ങളും പണം ധൂർത്തടിക്കലാണ് എന്ന് പ്രതിപക്ഷം വിമർശനവും ഉയർത്തിയിരുന്നു.
ഇതിനിടെയാണ് വിഡി സതീശന് പുതിയ കാർ വാങ്ങിയത്. മൂന്ന് വർഷം പഴക്കമുള്ള വാഹനങ്ങൾ വിഐപി ഉപയോഗത്തിന് നൽകരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം. ഇത് അനുസരിച്ചാണ് മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും എല്ലാം വാഹനങ്ങൾ മാറ്റുന്നത്. എന്നാൽ ഇത് അംബാസഡർ കാറുകൾ ഉപയോഗിച്ചിരുന്ന കാലത്തുണ്ടായിരുന്ന ചട്ടമാണെന്നതും ശ്രദ്ധേയമാണ്.
Comments