ഭോപ്പാൽ : സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിമാസം 1,000 രൂപ നനൽകുന്ന പദ്ധതിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അഞ്ച് വർഷത്തെ പദ്ധതിയ്‌ക്കായി
60,000 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുകയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ആദായ നികുതി അടയ്‌ക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് പദ്ധതിയുടെ ഭാഗമായി 1,000 രൂപ ലഭിക്കും. നർമ്മദാപുരത്തെ നർമ്മദാ നദിയുടെ തീരത്ത് നടന്ന പരിപാടിക്കിടയിലാണ് പ്രഖ്യാപനം നടത്തിയത്.
സ്ത്രീകൾ ശക്തരാകുന്നത് വഴി അവരുടെ കുടുബം ശക്തമാകുമെന്നും, കുടുംബം ശക്തമാകുന്നത് വഴി സമൂഹവും, സമൂഹം ശക്തമാകുന്നത് വഴി സംസ്ഥാനവും ശക്തമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ ഒരു കോടിയോളം സ്ത്രീകൾക്കാകും പദ്ധതി വഴി പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കത്തയച്ചിരുന്നു. അഞ്ച് ലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് രക്ഷബന്ധൻ ദിനത്തിലായിരുന്നു ചൗഹാൻ കത്തയച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലുൾപ്പടെ സ്ത്രീ വോട്ടർമാരുടെ എണ്ണം 3.75 ശതമാനം ഉയർന്നിരുന്നു. എല്ലാ മേഖലയിലും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാനാണ് ചൗഹാൻ ശ്രമിക്കുന്നത്.















