തിരുവനന്തപുരം: ഗവേഷണപ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോം. ഇക്കാര്യത്തിൽ തനിക്ക് നോട്ടപ്പിശക് പറ്റിയതാണെന്നും അത് മനുഷസഹജനമാണെന്നുമാണ് ചിന്ത പറഞ്ഞത്. തെറ്റ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി അറിയിക്കുന്നതായും അവർ പറഞ്ഞു. സംഭവിച്ചത് സാന്ദർഭികമായ പിഴവാണെന്നും തിരുത്തി കൂടുതൽ കൃത്യവും വ്യക്തവുമായ രീതിയിൽ പുസ്തക രൂപത്തിൽ മാറ്റുന്നുമെന്നും ചിന്ത പത്രസമ്മേളനത്തിൽ പറഞ്ഞു.
കോപ്പി പേസ്റ്റ് ഉണ്ടായിട്ടില്ല, എന്നാൽ അതിലെ ആശയം ഉൾക്കൊണ്ടിട്ടുണ്ടെന്നും നിരവധി ലേഖനങ്ങളുടെയും പുസ്തകങ്ങളും പ്രബന്ധത്തിനായി സ്വീകരിച്ചിട്ടുണ്ട്. പ്രബന്ധത്തിൽ അത് സംബന്ധിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്നും ചിന്ത പത്രസമ്മേളനത്തിൽ പറഞ്ഞു. തന്നെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീ എന്നുള്ള മാനുഷിക പരിഗണന പോലും നൽകാതെ മാദ്ധ്യമങ്ങൾ പർവ്വതീകരിക്കുകയാണ് ഉണ്ടായതെന്ന് അവർ പറഞ്ഞു.
‘വാഴക്കുലയുമായി ബന്ധപ്പെട്ട പരാമർശം പ്രബന്ധത്തിലെ വാദങ്ങളുമായോ കണ്ടെത്തലുമായോ ബന്ധമുള്ളതല്ല. സാന്ദർഭികമായ ഉദാഹരണമായാണ് അത് ഉപയോഗിച്ചത്. നോട്ടപ്പിശക് ഉണ്ടായിട്ടുണ്ട്. മാനുഷികമായ തെറ്റ് പറ്റി. ചൂണ്ടിക്കാണിച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി. പുസ്തകരൂപത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തിൽ അത് ശ്രദ്ധിക്കും. പർവതീകരിച്ചുകൊണ്ട് ആക്ഷേപങ്ങളും അധിക്ഷേപങ്ങളും വ്യക്തിഹത്യയും സ്ത്രീവിരുദ്ധമായ പരാമർശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. തെറ്റ് ചൂണ്ടിക്കാണിച്ചത് സദുദ്ദേശത്തോടെയാണെന്നാണ് വിലയിരുത്തുന്നത്. വിമർശകർക്ക് ഹൃദയം നിറഞ്ഞ നന്ദി’- ചിന്ത പറഞ്ഞു.
Comments