ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയുടെ സീറ്റിലേക്ക് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം. ഡൽഹി പട്യാല ഹൗസ് കോടതിയുടെ അഡീഷണൽ സെഷൻസ് ജഡ്ജി ഹർജ്യോത് സിംഗ് ബല്ലയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം.
പരാതിക്കാരിയായ സ്ത്രീ സ്വയം മൂത്രമൊഴിച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ പോലും കാരണമായ സംഭവത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്നായിരുന്നു ഡൽഹി പോലീസിന്റെ നിലപാട്. ഇരുഭാഗങ്ങളുടെയും വാദം കേട്ട കോടതി ഒടുവിൽ ശങ്കർ മിശ്രയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.
2022 നവംബർ 26-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ന്യൂയോർക്ക് – ന്യൂഡൽഹി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ സീറ്റിലേക്ക് സമീപമിരുന്ന ശങ്കർ മിശ്ര മൂത്രമൊഴിച്ചുവെന്നാണ് പരാതി. എന്നാൽ പ്രായാധിക്യം വന്ന സ്ത്രീ ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സ്വയം മൂത്രമൊഴിച്ചതാണെന്നാണ് ശങ്കർ മിശ്രയുടെ ആരോപണം. സംഭവത്തിൽ അടിയന്തിര നടപടിയെടുക്കാതിരുന്ന എയർ-ഇന്ത്യയ്ക്ക് ഡിജിസിഎ നോട്ടീസ് അയക്കുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.
Comments