ആഗ്ര: ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. ജയ്പൂരിലെ ഒരു ഹോട്ടൽ ഉടമയോട് അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ഒളിവിലായിരുന്നവരാണ് പിടിയിലായത്. ആഗ്ര പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതേ സംഘത്തിലെ അംഗമെന്ന് പറയപ്പെടുന്ന പ്രദേശവാസിയെയും പോലീസ് പിടികൂടി.
പഞ്ചാബി ഗായകൻ സിദ്ധു മൂസേവാലയുടെ കൊലപാതകത്തിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കൂടാതെ, ബോളിവുഡ് നടൻ സൽമാൻ ഖാന് വധഭീഷണി അയച്ചതിനും സംഘത്തിനെതിരെ തിരച്ചിൽ നടക്കുന്നുണ്ട്. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ജയ് പ്രകാശ്, ഋഷഭ്, പ്രദീപ് ശുക്ല എന്നിവരാണ് അറസ്റ്റിലായത്. ഭൂപേന്ദ്ര എന്ന ഗുണ്ടയോടൊപ്പം ആഗ്രയിലെ ബാഹ് ഏരിയയിൽ താമസിച്ചു വരികയായിരുന്നു മൂന്നംഗ സംഘം.
രഹസ്യ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസിനു നേരെ ഇവർ വെടിയുതിർത്തിരുന്നു. എന്നാൽ പോലീസ് ഇവരെ കീഴ്പ്പെടുത്തി. പ്രതികളിൽ നിന്ന് മൂന്ന് പിസ്റ്റളുകളും ഏഴ് വെടിയുണ്ടകളും കണ്ടെടുത്തു. പ്രതികളുടെ കസ്റ്റഡി ആഗ്ര പോലീസ് ജയ്പൂർ പോലീസിന് കൈമാറി. ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ എന്തിനാണ് ആഗ്രയിൽ തമ്പടിച്ചിരിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ആഗ്ര പോലീസ് കമ്മീഷണർ പ്രീതിന്ദർ സിംഗ് പറഞ്ഞു.
Comments