ന്യൂഡൽഹി: രാജ്യത്ത് ഒരാൾ പോലും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതിയായ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന (പിഎംജികെഎവൈ) ഫെബ്രുവരി 1 മുതൽ ഒരു വർഷത്തേക്കാണ് നീട്ടുക.
രണ്ട് ലക്ഷം കോടി രൂപയാണ് ഇതിനായി വകവരുത്തിയിരിക്കുന്നത്. ഏകദേശം 800 ലക്ഷം ആളുകൾക്കാകും ഇതുമൂലം സഹായം ലഭിക്കുക. ഒരാൾക്ക് പ്രതിമാസം അഞ്ച് കിലോ സൗജന്യ ഗോതമ്പോ അരിയോ നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം പതിവ് പ്രതിമാസ അവകാശങ്ങൾക്ക് മുകളിലാണ്.
സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയിലൂടെ ആരും പട്ടിണി കിടന്നുറങ്ങില്ലെന്ന് ഉറപ്പാക്കിയതായി നിർമലാ സീതാരാമൻ വ്യക്തമാക്കി. ക്ഷേമ പദ്ധതിയ്‌ക്ക് കീഴിൽ അന്ത്യോദയ അന്ന യോജന, മുൻഗണന കുടുംബങ്ങൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) ഉൾപ്പെടെയുള്ള പദ്ധതി പ്രകാരം എല്ലാ ഗുണഭോക്താക്കൾക്കും പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ ഭക്ഷ്യധാന്യവും സൗജന്യമായി നൽകുന്നുണ്ട്.
Comments