ബംഗാൾ : വയറ്റിനുള്ളിലാക്കി സ്വർണ ബിസ്‌കറ്റ് കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. 54 ലക്ഷത്തിന്റെ അനധികൃത സ്വർണവുമായാണ് ഒരാൾ പിടിയിലായത്. പടിഞ്ഞാറൻ ബംഗാളിലെ പർഗാനയിലാണ് 932 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തത്. മദായി മണ്ഡൽ എന്ന യുവാവാണ് അതിർത്തിരക്ഷാ സേനയുടെ വലയിലായത്.
സംശയാസ്പദ സാഹചര്യത്തിൽ യുവാവിനെ കണ്ടതിനെ തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും ദേഹ പരിശോധന നടത്തുകയും ചെയ്തു. ദേഹ പരിശോധനയിൽ മെറ്റൽ ഡിറ്റക്ടറിലൂടെ സ്വർണം യുവാവിന്റെ ശരീരത്തിനുള്ളിലുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥർ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്വർണം യുവാവിന്റെ അടിവയറ്റിനുള്ളിൽ ഉണ്ടെന്ന് ഡോക്ടർ സ്ഥിരീകരിച്ചു.
54.7 ലക്ഷം രൂപ വിലമതിക്കുന്ന എട്ട് സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ വയറിനുള്ളിൽ നിന്ന് കണ്ടെടുത്തത്. ഇയാൾ ഏറെ നാളായി അനധികൃത സ്വർണ കടത്ത് നടത്തുണ്ടെന്നും സുരേഷ് എന്നയാൾക്ക് 300 രൂപയ്‌ക്ക് സ്വർണം എത്തിക്കാനായിരുന്നു ഉദ്ദേശമെന്നും പ്രതി മൊഴി നൽകിയതായി പോലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നടപടികൾക്കായി കസ്റ്റംസ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്. സുരേഷിനായുള്ള തിരച്ചിൽ ആരംഭിച്ചു വെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു.
Comments