കാബൂൾ: പെഷവാർ ചാവേർ ആക്രമണത്തിൽ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തിയ പാക് സർക്കാരിനെ വിമർശിച്ച് താലിബാൻ. സ്വന്തം പരാജയത്തിൽ മറ്റുള്ളവരെ കുറ്റപ്പെടുത്താതെ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ താലിബാൻ വിദേശകാര്യ മന്ത്രി അമീർ മുത്താഖി പാകിസ്താനോട് പറഞ്ഞു. അഫ്ഗാൻ ഭീകരതയുടെ കേന്ദ്രമല്ലെന്നും, അങ്ങനെയായിരുന്നെങ്കിൽ മദ്ധ്യ ഏഷ്യ, ചൈന, ഇറാൻ എന്നീ പ്രദേശങ്ങളെയും അത് ബാധിക്കുമായിരുന്നുവെന്നും അമീർ മുത്താഖി പ്രസ്താവിച്ചു.
അഫ്ഗാനിസ്ഥാനിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നും പിന്നിൽ തെഹ്‌രിക്-ഇ-താലിബാൻ പാകിസ്ഥാൻ ആണെന്നും പാക് സർക്കാർ അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടിയുമായാണ് താലിബാൻ വിദേശകാര്യ മന്ത്രി രംഗത്ത് വന്നത്.
പാകിസ്താനിൽ അടുത്തിടെ നടന്ന സ്ഫോടനങ്ങളിൽ ടിടിപിക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌രിക്-ഇ-താലിബാന്റെ ഉറവിടം അഫ്ഗാനാണ്. അതുകൊണ്ടാണ് പെഷവാർ സ്ഫാടനത്തിലും ടിടിപിക്ക് പങ്കുണ്ടെന്ന് പാക് സർക്കാർ വാദിക്കുന്നത്.
പെഷവാറിലെ മസ്ജിദിൽ ബോംബ് സ്ഫോടനം നടത്തിയ ചാവേർ എത്തിയത് പോലീസ് വേഷത്തിൽ ആയിരുന്നു. ചാവേർ യൂണിഫോമും ഹെൽമെറ്റും ധരിച്ചെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പാക് പോലീസിന് ലഭിച്ചിരുന്നു.
ജനുവരി 30-നാണ് പെഷവാറിലെ പള്ളിയിൽ ചാവേർ സ്‌ഫോടനമുണ്ടായത്. പെഷവാറിലെ പോലീസ് ഹൗസിംഗ് ബ്ലോക്കിന് സമീപത്തെ മസ്ജിദിലാണ് 100 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണം നടന്നത്. സ്‌ഫോടനത്തിൽ രണ്ട് നില കെട്ടിടം പൂർണമായും തകർന്നു. നിരവധി പോലിസുകാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
Comments