കൊൽക്കത്ത: ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് താരം ഹർഷിത ബസുവിന് കൊൽക്കത്ത വിമാനത്താവളത്തിൽ വൻ വരവേൽപ്പ്. ആരാധകർ ആരവങ്ങളും പൂക്കളുമായി അത്യധികം ആർഭാട പൂർവ്വമായ സ്വീകരണമാണ് ബസുവിന് നൽകിയത്. പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസും ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ ഭാരവാഹി സ്‌നേഹാശിഷ് ഗാംഗുലിയും നേരിട്ടെത്തി താരത്തെയും ഇന്ത്യൻ ടീമിനെയും അഭിനന്ദനങ്ങൾ അറിയിച്ചു. രാജ്യം അവരിൽ അഭിമാനിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗാളിൽ നിന്നുള്ള ക്രിക്കറ്റ് താരങ്ങളായ ഹൃഷിത ബസു, ടിറ്റാസ് ദാസ്, റിച്ച ഘോഷ് എന്നിവർക്കും കായിക മന്ത്രി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. രാജ്യത്തിന് ചരിത്ര വിജയം സമ്മാനിച്ച താരങ്ങളെ അദ്ദേഹം രാജ്യത്തിന്റെ പുത്രിമാർ എന്നാണ് വിളിച്ചാണ് അഭിനന്ദനം അറിയിച്ചത്. ബംഗാളിൽ നിന്ന് മൂന്ന് കളിക്കാരെയും ഒരു ബൗളിംഗ് കോച്ചിനെയും രാജ്യത്തിന് സംഭാവന നൽകിയെന്നാണ് മുഖ്യമന്ത്രി മമത ബാനർജി താരങ്ങളെ അഭിനന്ദിച്ചത്. ഈ വിജയം ബംഗാൾ ക്രിക്കറ്റിനും ഇന്ത്യൻ ക്രിക്കറ്റിനും ഒരു വിപ്ലവ വിജയമാണെന്നും എല്ലാവരുടെയും പ്രോത്സാഹനം കൂടെയുണ്ടാകണമെന്നും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹി ഗാംഗുലി പറഞ്ഞു.
12-ാം വയസ്സിൽ എം.എസ്സ് ധോണിയിൽ നിന്നും ഗുലൻ ഗോസ്വാമിയിൽനിന്നുമാണ് തനിക്ക് ക്രിക്കറ്റിലേക്കുള്ള പ്രചോദനം ലഭിച്ചതെന്ന് ബസു മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിസിസിഐ സെക്രട്ടറിയുടെ അഭിനന്ദനത്തിന് ശേഷം വളരെ സന്തോഷം തോന്നിയെന്നും രാജ്യത്തുനിന്ന് ഞങ്ങൾക്ക് അങ്ങേയറ്റം സ്നേഹം ലഭിക്കുന്നുവെന്നും ബസു പറഞ്ഞു. ഇനി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുവേണ്ടി മകൾ കളിക്കണം എന്നതാണ് ആഗ്രഹമെന്നും ബസുവിന്റെ മാതാവ് പറഞ്ഞു.
Comments