ചെന്നൈ : സംഗീത സൃഷ്ടികൾക്ക് സേവന നികുതി ഈടാക്കുന്നതിനെതിരെ പ്രശസ്ത സംഗീതസംവിധായകരായ എആർ റഹ്മാനും ജിവി പ്രകാശ് കുമാറും നൽകിയ ഹർജികൾ തള്ളി മദ്രാസ് ഹൈക്കോടതി.
2019 ൽ പ്രശസ്ത സംഗീതസംവിധായകൻ എആർ റഹ്മാൻ 6 കോടി 79 ലക്ഷം രൂപ സേവന നികുതി നൽകണമെന്ന ഉത്തരവ് ജിഎസ്ടി കമ്മീഷണർ പുറപ്പെടുവിച്ചിരുന്നു . ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 2020ൽ സംഗീതസംവിധായകൻ എആർ റഹ്മാൻ മദ്രാസ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.
സിനിമാ നിർമ്മാതാക്കൾക്ക് സംഗീത സൃഷ്ടികളുടെ പകർപ്പവകാശം സ്ഥിരമായി നൽകിയ ശേഷം, അവരാണ് ഉടമകളെന്നും തന്നിൽ നിന്ന് നികുതി ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തന്റെ സത്പേരിന് കളങ്കം വരുത്താനാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജി.എസ്.ടി നികുതി വെട്ടിപ്പ് നടത്തിയതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എ.ആർ.റഹുമാന്‍ നോട്ടീസ് അയച്ചതെന്നും സത്പേരിന് കളങ്കമുണ്ടാക്കാൻ ഉദ്ദേശ്യമില്ലെന്നും കമ്മീഷണർ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
ജി.എസ്.ടി വകുപ്പിൽ അപ്പീൽ നൽകിയിട്ടും പരിഹാരം കാണാതെ തുടരുന്ന ഈ കേസ് തള്ളണമെന്നും പറഞ്ഞു. അതുപോലെ, ഒരു കോടി 84 ലക്ഷം രൂപ സേവന നികുതി അടക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി കമ്മീഷണർ അയച്ച നോട്ടീസിനെതിരെ സംഗീതസംവിധായകൻ ജിവി പ്രകാശ്കുമാറും ഹർജി നൽകിയിരുന്നു. ഈ കേസുകൾ പരിഗണിച്ച ജഡ്ജി അനിത സുമന്ത്, സംഗീതസംവിധായകൻ എആർ റഹ്മാന്റെ ഹർജി വിചാരണയ്ക്ക് അനുയോജ്യമല്ലെന്ന് വ്യക്തമാക്കി.
Comments