ചെന്നൈ: പ്രിയഗായികയ്‌ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കലാലോകം. അന്തരിച്ച പ്രശസ്ത ഗായിക പത്മഭൂഷൺ വാണി ജയറാമിന്റെ സംസ്‌കാരം ഇന്ന്. ഉച്ചയ്‌ക്ക് 2 മണിക്ക് ചെന്നൈ ബസന്റ് നഗറിലെ വൈദ്യുത ശ്മശാനത്തിൽ വച്ച് നടക്കും. പൂർണ്ണ ഓദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. സിനിമാ-രാഷ്‌ട്രീയപ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുക്കും. വാണി ജയറാമിന്റെ അപ്രതീക്ഷിത വിയോഗം ഏവരെയും ദുഃഖത്തിലാഴ്‌ത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ചെന്നൈ നുങ്കമ്പാക്കത്തിലെ വസതിയിൽ ഗായികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ മരണശേഷം മൂന്നു വർഷമായി ഇവിടെ ഒറ്റയ്‌ക്കായിരുന്നു വാണി ജയറാമിന്റെ താമസം. ടീപ്പോയിൽ തലയിടിച്ചു വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് ദുരൂഹതകളൊന്നും പോലീസ് സംശയിക്കുന്നില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രിയോടെയാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി അടക്കമുള്ള പ്രമുഖരും കെ.എസ്.ചിത്ര, സുജാത മോഹൻ, ശിവമണി, മനു ബാല തുടങ്ങിയ സംഗീത, സിനിമാ പ്രവർത്തകരും അന്തിമോപചാരമർപ്പിച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അനുശോചിച്ചു.
ഇന്നും പൊതുദർശനം തുടരും. വിവിധമേഖലകളിൽ നിന്ന് മലയാളികളടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിർക്കാൻ എത്തിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനസർക്കാരിനെ പ്രതിനിധീകരിച്ച് സംസ്‌കാരം ചടങ്ങിൽ ആരെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രിയ്‌ക്ക് വേണ്ടി പുഷ്പചക്രം അർപ്പിക്കാൻ നോർക്കാ റൂട്ട്‌സ് പ്രതിനിധിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments