ഫോണും സമൂഹമാദ്ധ്യമങ്ങളും ഇല്ലാത്ത ജീവിതത്തെ കുറിച്ച് നമ്മൾക്ക് ആലോചിക്കാൻ പോലും കഴിയില്ലാത്ത അവസ്ഥയിലാണ് നാം ഇന്ന്. പത്തുവയസുള്ളവരുടെ കരങ്ങളിൽ പോലും ഇന്ന് മൊബൈൽ ഫോൺ സുലഭം. എന്നാൽ ഇങ്ങനെ 24 മണിക്കൂറും ഉപയോഗിക്കുന്ന ഫോണിലെ ചാർജ് എന്നത് ഒരു പ്രശ്‌നം തന്നെയാണല്ലോ…
മൊബൈൽഫോണിലെ ബാറ്ററി ഊറ്റുന്ന വില്ലനെ പുറത്തുവിട്ടിരിക്കുകയാണ്. നമ്മൾ ഇടയ്‌ക്കിടെ കയറി സ്‌ക്രോൾ ചെയ്യുന്ന ഫേസ്ബുക്കാണ് ചാർജ് ഊറ്റികുടിക്കുന്നത് എന്നാണ് വെളിപ്പെടുത്തൽ. ഫേസ്ബുക്കിലെ മുൻ ജീവനക്കാരനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മുൻ ജീവനക്കാരനായിരുന്ന ജോർജ് ഹേവാർഡാണ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിനെതിരെ പരാതിയും നൽകിയിട്ടുണ്ട്. ഗുരുതര ആരോപണമാണ് ജോർജ് ഉന്നയിച്ചിരിക്കുന്നത്.
ഡേറ്റ സയന്റിസ്റ്റായ ജോർജ് ആപ്പിൽ ജോലി ചെയ്തിരുന്ന സമയത്തെ അനുഭവമാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റാണ് ജോർജിന്റെ വെളിപ്പെടുത്തൽ റിപ്പോർട്ട് ചെയ്തത്. ഫേസ്ബുക്കും മെസഞ്ചറും ഉപയോക്താക്കളുടെ സ്മാർട്ട്ഫോണുകളിലെ ബാറ്ററി മനപൂർവം ഊറ്റുന്നുണ്ട്. ‘നെഗറ്റീവ് ടെസ്റ്റിങ്’ എന്ന പേരിൽ യൂസർമാരിൽ നടത്തുന്ന ഒരു പരീക്ഷണത്തിന്റെ ഭാഗമായാണ് ഫേസ്ബുക്ക് ഇത് ചെയ്യുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആപ്പിനുള്ളിലെ ഫീച്ചറുകൾ പരിശോധിക്കുക, പ്രശ്‌നങ്ങൾ പഠിക്കുക എന്നിവയ്‌ക്കായി ഉപയോക്താവിന്റെ ഫോണിലെ ബാറ്ററി രഹസ്യമായി പ്രവർത്തിപ്പിക്കാൻ ഫേസ്ബുക്കിനെ ‘നെഗറ്റീവ് ടെസ്റ്റിങ്’ സഹായിക്കുന്നു. ആപ്ലിക്കേഷന്റെ വേഗത, ചിത്രങ്ങൾ ലോഡാകുന്ന വേഗത എന്നിവയാണ് പരിശോധിക്കപ്പെടുന്നത്. ഫേസ്ബുക്ക് മെസഞ്ചർ ആപ്പിന് വേണ്ടി ജോലി ചെയ്തിരുന്ന 33-കാരനായ ജോർജിനെ നെഗറ്റീവ് ടെസ്റ്റിംഗിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് പിരി്ച്ചുവിട്ടത്.
Comments