ഇസ്ലാമാബാദ് : രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ വിദേശയാത്രകൾ നടത്തുന്ന തിരക്കിലാണ് പാകിസ്താൻ ഭരണകൂടം. ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾക്ക് രാജ്യത്ത് വില വർദ്ധിക്കുകയും ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പൊതുജനങ്ങൾ പ്രയാസപ്പെടുകയും ചെയ്യുന്നതിനിടെയാണ് സർക്കാരിന്റെ തീർത്താൽ തീരാത്ത വിദേശയാത്രകൾ.
ഇതിൽ ഏറ്റവും വിവാദമായ യാത്ര പാക് അധീന കശ്മീർ പ്രസിഡന്റ് ബാരിസ്റ്റർ സുൽത്താൻ മെഹമൂദ് ചൗധരിയുടെതാണ്. രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിനിടെ തുർക്കി, യുകെ, ബെൽജിയം എന്നിവിടങ്ങളിലേക്കായിരുന്നു മെഹമൂദ് ചൗധരി യാത്ര നടത്തിയത്. രണ്ടാഴ്ചത്തെക്കായിരുന്നു ഈ സന്ദർശനം. പാകിസ്താന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശ യാത്രകൾ നടത്തിയ നേതാവെന്ന പേരും നിലവിലെ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് സ്വന്തമാക്കിയിരിക്കുകയാണ്.
അവശ്യവസ്തുക്കൾക്കും ഭക്ഷണസാധനങ്ങൾക്കും വില റോക്കറ്റ് പോലെ ഉയരുന്നതിനിടെ രാഷ്‌ട്രീയക്കാർ നടത്തുന്ന വിദേശയാത്രകളോട് പാകിസ്താൻ പൗരന്മാരും കടുത്ത വിയോജിപ്പാണ് രേഖപ്പെടുത്തുന്നത്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം വിദേശയാത്ര നടത്തി വിനോദം കണ്ടെത്തുന്ന നേതാക്കൾക്കെതിരെ പാക് ജനത തെരുവിലറങ്ങി പ്രതിഷേധിച്ചു.
ഭരണത്തിന്റെ എല്ലാ തലങ്ങളിലും പരാജയപ്പെട്ട പാക് സർക്കാർ രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകളുടെ ദുരിതത്തിന് നേരെ കണ്ണടയ്‌ക്കുകയാണെന്നാണ് വിമർശനം. ഇതിനിടെ രാജ്യത്തെ സേനാ ജനറലുകളും രാഷ്‌ട്രീയക്കാരും തമ്മിൽ പരസ്പരം നടത്തുന്ന കുറ്റപ്പെടുത്തലുകളും അരങ്ങേറുന്നുണ്ട്..
Comments