കണ്ണൂർ:ആറാം ക്‌ളാസ് വരെ കൂട്ടുകാരോട് കളിച്ചും ചിരിച്ചും സ്‌കൂളിൽ എത്തിയ മിടുക്കി കുട്ടിയായിരുന്നു അവൾ. എന്നാൽ ആ ദിവസത്തിന് ശേഷം അവളുടെ കുഞ്ഞു മനസ്സിലും കണ്ണിലും നിറഞ്ഞത് തന്റെ ദേഹത്ത് തെറിച്ച വീണ ചോരയുടെയും മാംസക്കഷ്ണത്തിന്റെയും ഓർമ്മകൾ മാത്രമാണ്. കെ ടി ജയകൃഷ്ണൻ മാസ്റ്റർ എന്ന തന്റെ പ്രിയപ്പെട്ട അദ്ധ്യാപകനെ സിപിഎം ഭീകരർ വെട്ടിക്കൊല്ലുന്ന രംഗം ഇനി ഷെസീനയുടെ ഉറക്കം കെടുത്തില്ല. കാരണം എല്ലാം മറക്കാനായി അവൾ ഇന്നലെ തന്റെ ജീവൻ തന്നെ ഉപേക്ഷിച്ചു പോയി. കഴിഞ്ഞദിവസമാണ് പാനൂർ കൂരാറ മണ്ടമുള്ളയിൽ ക്ഷേത്രത്തിന് സമീപം ചെക്കൂട്ടിന്റവിട ഷെസിന (31) വിഷം ഉള്ളിൽ ചെന്ന്
മരിച്ചത്.
1999 ഡിസംബർ ഒന്നിനാണ് മൊകേരി ഈസ്റ്റ് യുപി സ്‌കൂളിലെ അദ്ധ്യപകനായ ജയകൃഷ്ൺ മാസ്റ്ററെ സിപിഎം ഭികരർ ക്‌ളാസിൽ കയറി കൊലപ്പെടുത്തിയത്. ഷെസിനയടക്കമുള്ള കൊച്ചു കുട്ടികളുടെ മുന്നിൽ വെച്ചായിരുന്നു മനസാക്ഷിയെ നടുക്കിയ ദാരുണസംഭവം. സംഭവത്തിന് ശേഷം ക്‌ളാസിൽ ഉണ്ടായിരുന്ന കുട്ടികൾ മാനസീകമായി തകർന്നു. നിരന്തരമായ കൗൺസിലിംഗും ചികിത്സയും കൊണ്ടാണ് പലരും ജീവിതത്തിലേക്ക് തിരിച്ചു വന്നത്. എന്നാൽ ഷെസിന
ഉൾപ്പടെയുള്ള പല കുട്ടികൾക്കും ആഘാതത്തിൽ നിന്നും പുറത്ത് വരാൻ സാധിച്ചില്ല.
രണ്ട് വർഷത്തോളം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പോലും ഷെസിന കൂട്ടാക്കിയിരുന്നില്ല. പുസ്തകം കാണുന്നതുപോലും പേടിയായി. ആംബുലൻസിന്റെ ശബ്ദം കേട്ടാൽ അവൾ ഓടിയൊളിക്കും. സ്‌കൂൾ മാറ്റിച്ചേർത്തെങ്കിലും പഠനം തുടരാനായില്ല. ഒടുവിൽ പത്താം ക്‌ളാസും കോളേജ് വിദ്യാഭ്യസവും പ്രൈവറ്റായി പഠിച്ച് പാസായി. കുറച്ചു കാലം വില്ലേജ് ഓഫീസിൽ താത്കാലിക ജീവനക്കാരിയായും പ്രവർത്തിച്ചിരുന്നു. എങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ ഷെസിനയ്‌ക്ക് സാധിച്ചിരുന്നില്ല.
ഷെസിന മുമ്പും പലതവണ ആത്മഹത്യശ്രമം നടത്തിയതായി ബന്ധുക്കൾ പറയുന്നു. ‘പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡർ’ എന്ന മാനസിക രോഗമായിരുന്നു ഷെസീനയ്‌ക്ക ഉണ്ടായിരുന്നത്. ആത്മാഹത്യ ശ്രമത്തിന്‌ശേഷം ചികിത്സയിൽ കഴിയവെയാണ് ഷെസിന
മരണത്തിന് കീഴടങ്ങിയത്.
Comments