ചെന്നൈ : മദ്രാസ് ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിയായി അഭിഭാഷകയായ വിക്ടോറിയ ഗൗരിയെ നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. നിയമനത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ച് കൊണ്ടിരിക്കെ വിക്ടോറിയ ഗൗരി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.
വിക്ടോറിയ ഗൗരിയെ ജഡ്ജിയാക്കുന്നതിനെതിരായ ഹര്‍ജികള്‍ ഇന്നലെ രാത്രിയാണ് ലിസ്റ്റ് ചെയ്തത്. തൊട്ട് പിന്നാലെ വിക്ടോറിയ ഗൗരി ഇന്ന് രാവിലെ 10.35ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് മദ്രാസ് ഹൈക്കോടതി അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകര്‍ രാവിലെ ചീഫ് ജസ്റ്റിസിനെ സമീപിച്ചു.
പിന്നാലെ, രാവിലെ 9.15ന് ചീഫ്ജസ്റ്റിസും, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് അറിയിപ്പെത്തി. ഒന്നാം നമ്പര്‍ കോടതി മുറിയില്‍ അഭിഭാഷകര്‍ കാത്തിരുന്നെങ്കിലും കേസ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ബി.ആര്‍ ഗവായും കേസ് പരിഗണിക്കുമെന്ന അറിയിപ്പ് പത്ത് മണിയോടെയെത്തി. വാദം പുരോഗമിക്കുന്നതിനിടെ വിക്ടോറിയ ഗൗരി ജഡ്ജിയായി ചുമതലയേറ്റു.
ജഡ്ജിയാകാന്‍ അനുയോജ്യയാണോയെന്ന കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നും, ശുപാര്‍ശ പുന:പരിശോധിക്കണമെന്ന് കൊളീജിയത്തിനോട് ആവശ്യപ്പെടുന്നത് അസാധരണ നടപടിയാകുമെന്നും കോടതി പറഞ്ഞു.
രാഷ്‌ട്രീയ പശ്ചാത്തലമുള്ള ഒരാൾ ഹൈക്കോടതി ജഡ്ജിയായി തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമല്ലെന്ന് വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം ഗൗരിക്കെതിരായ എല്ലാ വസ്തുതകളും കൊളീജിയം കണ്ടിട്ടുണ്ടാകണമെന്നും ബെഞ്ച് പറഞ്ഞു. കൊളീജിയത്തിന്റെ തീരുമാനത്തിൽ സുപ്രീംകോടതി ഇടപെടില്ലെന്നും ബെഞ്ച് വ്യക്തമാക്കി .
മാതാ അമൃതാനന്ദമയിക്കും ഭാരത് മാതയ്‌ക്കും നന്ദി പറഞ്ഞായിരുന്നു വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ . ‘ എന്റെ ജീവിതത്തിലെ എല്ലാ പരീക്ഷണങ്ങളിലും എന്നോടൊപ്പം നിന്ന എന്റെ ഭർത്താവിനും എന്റെ രണ്ട് പെൺമക്കൾക്കും ഞാൻ നന്ദി പറയുന്നു. ഇവിടെയുള്ള എല്ലാ മുതിർന്ന ജഡ്ജിമാരുടെയും കാൽക്കൽ ഞാൻ വണങ്ങി നിങ്ങളുടെ അനുഗ്രഹം തേടുന്നു. ‘ ഗൗരി കൂട്ടിച്ചേർത്തു .
Comments