ഡെറാഡൂൺ: ഹൽദ്വാനി-കത്ഗോഡം മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. 28 എംഎൽഡി ശേഷിയുള്ള പ്ലാന്റിന് 35.58 കോടി രൂപയും പൈതൃക മാലിന്യ സംസ്കരണ പ്ലാന്റിന് മൂന്ന് കോടി രൂപയുമാണ് നിർമ്മാണചെലവ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത നമാമി ഗംഗ ദേവഭൂമിയിൽ യാഥാർത്ഥ്യമാകുകയാണെന്നും ഗംഗാനദിയോടൊപ്പം സംസ്ഥാനത്തെ എല്ലാ നദികളിലെയും മലിനീകരണം ഇല്ലാതാക്കാനും നദികളെ പുനരുജ്ജീവിപ്പിക്കാനും പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും പുഷ്കർ സിംഗ് ധാമി അറിയിച്ചു
സംസ്ഥാനത്തെ അമൃത് യോജനയ്ക്ക് കീഴിൽ ഹൽദ്വാനി നഗരത്തിൽ ഏറ്റവും വലിയ മലിനജല സംസ്കരണ പ്ലാന്റ് ആരംഭിക്കുന്നതോടെ ഗൗള നദിയെ മലിനീകരണത്തിൽ നിന്ന് രക്ഷിക്കാനും അതേ ജലം കർഷകർക്ക് ജൈവ വളമായി ഉപയോഗിക്കാനും സാധിക്കും. ഈ പ്ലാന്റ് ഭാവിയിൽ ഒരു നാഴികക്കല്ലായി മാറുമെന്നും. ഗംഗ ഉൾപ്പെടെയുള്ള എല്ലാ നദികളും വൃത്തിയായും ശുദ്ധവുമായും നിലനിർത്താനും കുടിവെളളമായി ഉപയോഗിക്കാനുതകുന്ന ഗുണനിലവാരമുളളതാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സംസ്ഥാനത്തെ ഗംഗ നദിയെയും അതിന്റെ പോഷകനദികളെയും മലിനമാക്കുന്ന 132 ഡ്രെയിനുകളിൽ മലിനജല സംസ്കരണപ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും 11 മലിനജല പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗയാണ് രക്ഷയെന്നും ഗംഗ ശുദ്ധവും വൃത്തിയുമാകേണ്ടത് അത്യാവശ്യമാണെന്നും നമാമി ഗംഗയുടെ കീഴിൽ ക്യാമ്പയിൻ നടത്തി സർക്കാർ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഉത്തരാഖണ്ഡിന്റെ അതിർത്തിയുടെ അവസാനം വരെ ഗംഗാജലം കുടിവെള്ളവും ഉയർന്ന ഗുണനിലവാരവുമുള്ളതാക്കാനാണ് സർക്കാരിന്റെ ശ്രമം. അമൃത് യോജന പരിപാടികളിലൂടെ പ്രധാനമന്ത്രി നൽകിയ കാഴ്ചപ്പാടിൽ ഞങ്ങളുടെ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുവെന്നും ഹൽദ്വാനി നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 2200 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അധികംവൈകാതെ ഹൽദ്വാനി നഗരം സ്മാർട്ട് സിറ്റിയായി മാറുമെന്നും ധാമി പറഞ്ഞു. മലിനജല സംസ്കരണ പ്ലാന്റും മുഖ്യമന്ത്രി പരിശോധിച്ചു.
വിനോദസഞ്ചാരത്തിനും വന്യജീവി സംരക്ഷണത്തിനും വേണ്ടി നിർമ്മിക്കുന്ന അന്താരാഷ്ട്ര മൃഗശാലയ്ക്ക് ആവശ്യമായ ഫണ്ടുകളുടെ അംഗീകാരവും മുഖ്യമന്ത്രി ധാമി പ്രഖ്യാപിച്ചു. ഇതോടൊപ്പം യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റാൻ 2025-ൽ ലഹരിമുക്ത ദേവഭൂമി സംസ്ഥാനത്തിന്റെ രജതജൂബിലി ആചരിക്കുമെന്നും ലഹരി വിമുക്തി കേന്ദ്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുശീല തിവാരി ആശുപത്രിയിൽ ആധുനിക കാത്ലാബ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തി. ആശുപത്രിയിൽ കാത്ലാബ് തുറക്കുന്നതോടെ ഹൃദ്രോഗികൾക്ക് എളുപ്പത്തിൽ ചികിത്സ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലാൽകുവാൻ നിയമസഭാ മണ്ഡലത്തിലെ വൈദ്യുത തൂണുകൾ, പുതിയ ലൈനുകൾ, ട്രാൻസ്ഫോർമറുകൾ എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുന്നതിനൊപ്പം ഗോലാപാറിലെ തകർന്ന കനാൽ നവീകരണത്തിനും ലാൽകുവാൻ കോളനിയ്ക്കും ഹാത്തിഖാനയ്ക്കും വേണ്ടി കുടിവെള്ളത്തിനും വൈദ്യുതിക്കും ഡിപിആർ തയ്യാറാക്കുന്നതിനുള്ള ഫണ്ടും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
Comments