ഉറങ്ങി കിടന്നിരുന്ന രാജ്യത്തേക്ക് അപ്രതീക്ഷിതമായി എത്തിയ ഭൂചലനം നിരവധി പേരുടെ ജീവനാണ് എടുത്തത്. സംഭവസ്ഥലത്ത് നിന്നും കരളലിയിക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. സിറിയയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അമ്മയുമായുള്ള പൊക്കിൾക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിനെ രക്ഷിച്ചതിന്റെ ചിത്രമാണ് നോവായി നിൽക്കുന്നത്. വടക്കൻ സിറിയയിലാണ് പെൺകുട്ടിയുടെ അത്ഭുത രക്ഷപ്പെടൽ.
ഭൂകമ്പം നടന്ന സ്ഥലത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ എത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നാണ് യുവതി കുഞ്ഞിന് ജന്മം നൽകിയതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടിയെ അഫ്രിനിലെ ആരോഗ്യ കേന്ദ്രത്തിലെ ഇൻകുബേറ്ററിലേക്ക് മാറ്റിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു. കുട്ടി ഒഴികെ കുടുംബത്തിലെ മറ്റെല്ലാവരും മരണത്തിന് കീഴടങ്ങി.
രക്ഷാപ്രവർത്തനം തുടരുന്നതിനിടെ തുർക്കിയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും നാല് വയസുകാരിയെയും ജീവനോടെ കണ്ടെടുത്തു. ഹതായ് പ്രവിശ്യയിലെ മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നാണ് ഗുൽ ഇനാലിൽ എന്ന നാല് വയസുകാരിയെ കണ്ടെത്തിയത്. ആയിരക്കണക്കിന് കുട്ടികൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്ക്. രാവും പകലും ഇല്ലാതെ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങളൾക്കിടയിൽ നിന്നും ആളുകളെ തിരയുകയാണ്.
Comments