ന്യൂഡൽഹി: ഐഎസ്ആർഒയുടെ എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം ഇന്ന്. എസ്എസ്എൽവി ഡി-2 എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റ് രാവിലെ 9.18-നാകും വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിക്കുക.
ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കന്പനി അൻറാരിസിന്റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. ബഹിരാകാശ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എൽവിക്ക്.
ഐഎസ്ആർഒയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്എൽവി. എറ്റവും വേഗത്തിൽ തയ്യാറാക്കാൻ പറ്റുന്ന റോക്കറ്റാണിത്. ഒരു ഉപഗ്രഹം വിക്ഷേപിക്കാൻ ഓർഡർ കിട്ടിയാൽ ദിവസങ്ങൾകൊണ്ട് റോക്കറ്റ് തയ്യാറാക്കാം. അത് കൊണ്ട് തന്നെ പുതിയ ബഹിരാകാശ വിപണിയിൽ എസ്എസ്എൽവി ഒരു നിർണായക ശക്തിയായിരിക്കും. ഇനി കാത്തിരിപ്പ് വിജയകരമായ ദൗത്യത്തിന് വേണ്ടിയാണ്.
Comments