ന്യൂഡൽഹി: ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശ പ്രതിനിധികൾ ഇന്ത്യയിൽ എത്തി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് പ്രതിനിധികൾ ആഗ്രയിൽ വിമാനം ഇറങ്ങിയത്. രാജകീയ വരവേൽപ്പായിരുന്നു വിമാനത്താവളത്തിൽ പ്രതിനിധികൾക്ക് ഒരുക്കിയിരുന്നത്. ഡ്രോണിൽ നിന്ന് പൂക്കൾ വിതറിയാണ് അതിഥികളെ സ്വീകരിച്ചത്. ഇത് കൂടാതെ ബ്രജ് നൃത്തവും ഷെഹനായി സംഗീതവും അതിഥികൾക്ക് കൗതുകമേകി. പ്രത്യേകം തയ്യാറാക്കിയ രഥങ്ങളിലാണ് അതിഥികളെ താമസസ്ഥലത്തേക്ക് എത്തിച്ചത്.യാത്രക്കിടയിൽ പല സ്ഥലങ്ങളിലും ഭാരത സംസ്‌കാരം പരിചയപ്പെടിത്തിക്കൊണ്ടുള്ള വിവിധ കലാരൂപങ്ങളും അരങ്ങേറി.
വിമാനത്താവളത്തിൽ നിന്ന് ശിൽപ്ഗ്രാമിലേക്ക് രാജകീയമായാണ് അതിഥികളെ എത്തിച്ചത്. യാത്രാ വഴിയിൽ 14 ഇടങ്ങളിൽ സ്‌കൂൾ കുട്ടികൾ റോസ്, ജമന്തി പൂക്കൾ ചൊരിഞ്ഞു. എല്ലാ കുട്ടികളുടെയും കൈകളിൽ ഇരുപത് രാജ്യങ്ങളുടെ പതാകകളും ഉണ്ടായിരുന്നു. അതിഥികൾക്ക് ആവേശമായി 14 ഇടങ്ങളിലും മയിൽ നൃത്തവും അരങ്ങേറി. ചെങ്കോട്ടയിൽ അതിഥികൾക്കായി ദിവാൻ-ഇ-ഖാസിൽ അവതരിപ്പിച്ച സംഗീത വിരുന്നും ആഗ്രാ കോട്ടയുടെ ചരിത്രം ത്രീഡി പ്രൊജക്ഷൻ മാപ്പിംഗിലൂടെയുളള പ്രദർശനവും വിവിധ രാജ്യങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾക്ക് ആസ്വാദന മിഴിവേകി.
ഫെബ്രുവരി 11-12 തീയതികളിൽ ആഗ്രയിൽ നടക്കുന്ന സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയുളള സമ്മേളനത്തിൽ കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയും, സഹമന്ത്രി ഡോ.മഹേന്ദ്ര ഭായ് മൂഞ്ജ്പാറയും പങ്കെടുക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേർ ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി ചെയർപേഴ്സൺ ഡോ. സംഗീത റെഡ്ഡിയാണ് സമ്മേളനത്തിന് നേതൃത്വം നൽകുക. അതിഥികൾക്കായി പ്രഭാത യോഗ ക്യാമ്പുകളും കോൺഫറൻസ് സെഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്. 11 ന് വൈകുന്നേരം 6 മണി മുതൽ അതിഥികൾക്കായി ആഗ്ര ഫോർട്ട് ടൂർ, ലൈറ്റ് ആൻഡ് സൗണ്ട് ഷോ, സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 12 ന് സമ്മേളന യോഗങ്ങളുടെ സമാപനത്തിന് ശേഷം അതിഥികൾ താജ്മഹൽ സന്ദർശിക്കും. ഫെബ്രുവരി 13ന് അതിഥികൾ മടങ്ങും.
Comments