ലക്നൗ: ഉത്തർപ്രദേശ് സമ്പന്നമായാൽ രാജ്യവും സമ്പന്നമാകുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ജനസംഖ്യയുടെയും സമ്പദ് വ്യവസ്ഥയുടെയും കാര്യത്തിൽ യുപി സർക്കാർ മുന്നിലാണെന്ന് മുർമു പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അഞ്ച് ട്രില്യൺ ഡോളറാക്കുക എന്നതാണ് ലക്ഷ്യം. അതിൽ ഒരു ട്രില്യൺ ഡോളർ സംഭാവന ചെയ്യാൻ ഉത്തർപ്രദേശ് തീരുമാനിച്ചെന്നും ദ്രൗപദി മുർമു വ്യക്തമാക്കി. ലക്നൗവിൽ നടന്ന ഉത്തർപ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 ന്റെ സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
“എല്ലാവരെയും ഉൾക്കൊള്ളിച്ച് വികസനം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. അതിനുള്ള ഫലം ലഭിക്കും, യുപിയെ മികച്ച നിക്ഷേപ മേഖലയായി ഉയർത്താൻ ഇതിലൂടെ കഴിയും, ഇതിന് ആഗോള അംഗീകാരം നേടുകയും ചെയ്യും.” – രാഷ്ട്രപതി പറഞ്ഞു.
ഉത്തർപ്രദേശിൽ കാർഷിക അധിഷ്ഠിത സംരംഭകത്വ വികസനത്തിന് വലിയ സാധ്യതകളുണ്ട്. സർക്കാർ കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നത് സന്തോഷകരമായ കാര്യമാണെന്നും അവർ പറഞ്ഞു. ഉത്തർപ്രദേശിൽ 95 ലക്ഷം എംഎസ്എംഇ നിക്ഷേപകരുണ്ട്. കൃഷി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന മേഖലയാണ് എംഎസ്എംഇ. കൂടാതെ, വികസനത്തിന്റെ കാര്യത്തിൽ യുപി വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും റോഡ് ഗതാഗതം, ഹൈവേകൾ, എക്സ്പ്രസ് വേ കൾ എന്നിവയിലെ നിക്ഷേപം വർധിപ്പിക്കുന്നത് സാമ്പത്തിക വികസനത്തിന് വളരെയധികം സഹായിക്കുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ഫെബ്രുവരി പത്തിന് ആരംഭിച്ച യുപി ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. 75,000 കോടിയുടെ നിക്ഷേപം ഉത്തർപ്രദേശിൽ നടത്തുമെന്ന് റിലയൻസ് മേധാവി മുകേഷ് അംബാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇന്ന് വൈകിട്ട് 4.00ന് വാൽമീകി ഓഡിറ്റോറിയത്തിലായിരുന്നു സമാപന സമ്മേളനം നടന്നത്. ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ , കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രി ധർമേന്ദ്ര പ്രധാൻ, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ, കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേൽ, സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments